ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ അത്‌ലറ്റിക്സിലെ മുൻനിരക്കാർ പോരാടിയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടമില്ലാതെ മലയാളി താരങ്ങൾ. ചാംപ്യൻഷിപ് ഇന്നലെ സമാപിച്ചപ്പോൾ മലയാളി അത്‌ലീറ്റുകളുടെ ആകെ മെഡൽ നേട്ടം 4 വെള്ളിയിലും 7 വെങ്കലത്തിലുമൊതുങ്ങി. ഇന്നലെ 2 വെള്ളിയും ഒരു വെങ്കലവുമാണു മലയാളി താരങ്ങൾ നേടിയത്.

പുരുഷ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കറും (16.99 മീറ്റർ) വനിതകളുടെ ലോങ്ജംപിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജനും (6.46 മീ) വെള്ളി നേടി. ഇരുവരും ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യതയും നേടി. പുരുഷ ട്രിപ്പിൾ ജംപിൽ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിനാണു വെങ്കലം (16.28 മീ). 

വനിതകളുടെ ലോങ് ജംപിൽ ഉത്തർപ്രദേശിന്റെ ശൈലി സിങ് മീറ്റ് റെക്കോർഡോടെ സ്വർണം (6.64 മീ) നേടി. 2002ൽ ചെന്നൈയിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച റെക്കോർഡാണ് (6.59 മീ) ശൈലി സിങ് തകർത്തത്. ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനിലാണ് ശൈലി സിങിന്റെ പരിശീലനം. മത്സരം കാണാൻ സ്റ്റേഡിയത്തിൽ അഞ്ജുവുമുണ്ടായിരുന്നു.

ഇന്നലെ മെഡൽ നേടിയ 3 മലയാളി അത്‌ലീറ്റുകളും നിലവിൽ കേരളത്തിൽ പരിശീലനം നടത്തുന്നവരല്ല. ആൻസി സോജൻ റിലയൻസ് ഫൗണ്ടേഷനിലും മുഹമ്മദ് മുഹ്സിനും വ്യോമസേനാ താരമായ അബ്ദുല്ല അബൂബക്കറും ജെഎസ്ഡബ്ല്യു സ്പോർട്സിലുമാണു പരിശീലനം നടത്തുന്നത്. 

∙ റെക്കോർഡിൽ മിന്നി ചിത്രവേലും അനിമേഷും 

ട്രിപ്പിൾ ജംപിൽ തന്റെ ദേശീയ റെക്കോർഡിനൊപ്പമെത്തി (17.37 മീറ്റർ) തമിഴ്നാട്ടുകാരൻ പ്രവീൺ ചിത്രവേലും 200 മീറ്ററിൽ ദേശീയ റെക്കോർഡ് തിരുത്തി (20.44 സെക്കൻഡ്) ഒഡീഷയുടെ അനിമേഷ് കുജൂരും അവസാന ദിവസത്തെ താരങ്ങളായി.

2022ൽ തേഞ്ഞിപ്പലത്തു നടന്ന ഫെഡറേഷൻ കപ്പിൽ അംലാൻ ബോർഗോഹെയ്ൻ സൃഷ്ടിച്ച 20.52 സെക്കൻഡിന്റെ റെക്കോർഡാണ് അനിമേഷ് മറികടന്നത്. അംലാനും മത്സരത്തിനുണ്ടായിരുന്നെങ്കിലും വെള്ളിയിലൊതുങ്ങി (20.80). 

ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേലും അബ്ദുല്ല അബൂബക്കറും തമ്മിലായിരുന്നു മത്സരം. ആദ്യ ജംപിൽ 16.99 മീറ്റർ ചാടിയ അബ്ദുല്ല തുടക്കത്തിൽ മുന്നിലായിരുന്നെങ്കിലും മൂന്നാം ജംപിൽ തന്റെ റെക്കോർഡ് ചാട്ടം കുറിച്ച് (17.37 മീ.) പ്രവീൺ സ്വർണം നേടി.

ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കറും (7603 പോയിന്റ്) വനിതകളുടെ 800 മീറ്ററിൽ പഞ്ചാബിന്റെ ട്വിങ്കിൾ ചൗധരിയും (2:00.71 മിനിറ്റ്) മീറ്റ് റെക്കോർഡോടെ സ്വർണം നേടി. മഹാരാഷ്ട്രയുടെ സഞ്ജീവനി ബാബുറാവുവും (5000, 10000 മീ.) ആന്ധ്രയുടെ നിത്യ ഗന്ധെയും (100 മീ, 200 മീ) ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി.

English Summary:

Federation Cup: Kerala Athletes Win Silver and Bronze, But No Gold

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com