ഇന്ത്യൻ ഷൂട്ടർമാരുടെ വഴികാട്ടിയെന്ന് അഭിനവ് ബിന്ദ്ര; ഇന്ത്യൻ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പനെന്ന് ഗഗൻ നാരംഗ്

Mail This Article
ഇന്ത്യൻ ഷൂട്ടിങ്ങിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട വ്യക്തിയായിരുന്നു സണ്ണി തോമസെന്ന് ശിഷ്യനും ഒളിംപിക്സ് സ്വർണമെഡൽ ജേതാവുമായ അഭിനവ് ബിന്ദ്ര. ‘‘അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദു:ഖിതനാണ് ഞാൻ. ഒരു പരിശീലകനേക്കാൾ ഉപരി, അദ്ദേഹം ഒരു ഉപദേഷ്ടാവും വഴികാട്ടിയും തലമുറകളായി ഇന്ത്യൻ ഷൂട്ടിങ് താരങ്ങൾക്ക് പിതൃസ്ഥാനീയനുമായിരുന്നു.
നമ്മുടെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും കായിക രംഗത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണവുമാണ് രാജ്യാന്തര ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഉയർച്ചയ്ക്ക് അടിത്തറ പാകിയത്.കരിയറിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും മികവ് രാകി മിനുക്കാനും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയ്ക്കും മാർഗ നിർദേശത്തിനും ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും’’– ബിന്ദ്ര പറഞ്ഞു.
ഇന്ത്യൻ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പൻ: ഗഗൻ നാരംഗ്
ഷൂട്ടിങ് മത്സരങ്ങളിൽ രാജ്യത്തിന്റെ വിജയത്തിലേക്കു പാഞ്ഞ ഓരോ ഷോട്ടുകൾക്കു പിന്നിലും സണ്ണി തോമസിന്റെ ഒരു അദൃശ്യ സാന്നിധ്യമുണ്ടായിരുന്നു. വെറും 3 മെഡലിൽ നിന്ന് നൂറോളം മെഡലുകൾ നേടുന്ന നിലയിലേക്ക് രാജ്യത്തെ എത്തിച്ചതിൽ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അത്തരത്തിൽ ഇന്ത്യൻ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പനാണ് സണ്ണി തോമസ്.
ഇന്ത്യയിൽ ഷൂട്ടിങ് ഒരു മത്സരയിനമായി ഉയർന്നുവരുന്ന സമയത്താണ് അദ്ദേഹം പരിശീലന രംഗത്തേക്ക് എത്തുന്നത്. 2012ലെ ഒളിംപിക്സിൽ ഞാൻ പങ്കെടുക്കാൻ കാരണം സണ്ണി സാറായിരുന്നു. ഒളിംപിക്സ് സംഘത്തിൽ എന്നെ ഉൾപ്പെടുത്താൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചു. അതിനുമുൻപേ തന്നെ എന്നെ ഗെയിംസിനുവേണ്ടി തയാറെടുപ്പിക്കാൻ പരിശീലനത്തിലടക്കം അദ്ദേഹം വളരെ ശ്രദ്ധകൊടുത്തിരുന്നു. ലണ്ടനിൽ വെങ്കലം നേടി ഞാൻ സാറിന്റെ പ്രതീക്ഷ കാത്തു. ഷൂട്ടർമാരെയും ഫെഡറേഷനെയും സർക്കാരിനെയും തമ്മിൽ ചേർത്തുനിർത്തിയ കണ്ണികൂടിയായിരുന്നു ഞങ്ങൾക്കദ്ദേഹം.
പരിശീലക സ്ഥാനത്തുനിന്ന് മാറിയ ശേഷവും ഇടവേളകളില്ലാതെ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. ഞാൻ പരാജയപ്പെടുമ്പോളും വിജയിക്കുമ്പോഴും അദ്ദേഹം വിളിച്ചു സംസാരിക്കാറുള്ളത് സ്പോർട്സിനെപ്പറ്റിയായിരുന്നു.ആ അർപ്പണബോധം അദ്ദേഹത്തോടൊപ്പം എന്നുമുണ്ടായിരുന്നു.
∙ സുഹൃത്ത്, ഗുരു, വഴികാട്ടി: ജസ്പാൽ റാണ
സുഖത്തിലും ദുഃഖത്തിലും വാഴ്ചയിലും വീഴ്ചയിലും എന്നെ ചേർത്തുനിർത്തിയ ഗുരുവായിരുന്നു പ്രഫ. സണ്ണി തോമസ്. ഗുരു മാത്രമല്ല, എനിക്ക് അദ്ദേഹം സുഹൃത്തും വഴികാട്ടിയും പ്രചോദകനുമായിരുന്നു. 16–ാം വയസ്സിൽ ദേശീയ ക്യാംപിലെത്തുമ്പോൾ അദ്ഭുതലോകത്തെ പിഞ്ചുബാലനായിരുന്നു ഞാൻ. അന്നുമുതൽ എന്നെ ചേർത്തുനിർത്തി എന്റെ മികവിനെ മിനുക്കിയെടുത്ത് ലോകനേട്ടങ്ങളിലേക്ക് എന്നെ നയിച്ചതു സണ്ണി സാറായിരുന്നു.
എത്രയെത്ര യാത്രകളിൽ അദ്ദേഹം എന്റെ ബാഗ് ചുമന്നിട്ടുണ്ടെന്നോ? ലക്ഷ്യത്തിലേക്ക് ഉന്നംതെറ്റാതെ ഷൂട്ട് ചെയ്യാൻ മാത്രം അറിയാമായിരുന്ന കുട്ടിയായിരുന്നു അന്നു ഞാൻ.
18–ാം വയസ്സിൽ 1994ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ ഞാൻ സ്വർണവേട്ട നടത്തി രാജ്യത്തിന്റെ കായികഭൂപടത്തിലേക്കു മെഡൽ മാർച്ച് നടത്തിയപ്പോൾ കമാൻഡറായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. കോമൺവെൽത്ത് ഗെയിംസുകളിൽ (1998, 2002, 2006) മെഡൽസഞ്ചി നിറച്ച് ഒരു വെടിയുണ്ട പോലെ ഞാൻ കുതിച്ചുപാഞ്ഞപ്പോഴും കർക്കശക്കാരനായ കോച്ചായി, തോളത്തുതട്ടി അഭിനന്ദിക്കുന്ന കാണിയായി, ചേർത്തുപിടിച്ച് മുഖത്ത് ഉമ്മവയ്ക്കുന്ന കൂട്ടുകാരനായി സണ്ണിസാർ എന്നോടു ചേർന്നുനിന്നു.
പിൽക്കാലത്തു ഞാൻ പരിശീലകനായി. ഒടുവിൽ, പാരിസ് ഒളിപിക്സിൽ മനു ഭാക്കറിലൂടെ നേട്ടത്തിന്റെ കൊടുമുടി കയറിയപ്പോഴും വാട്സാപ്പിൽ അദ്ദേഹത്തിന്റെ സന്ദേശമുണ്ടായിരുന്നു: ‘വെൽഡൺ, മൈ ഡിയർ...’ വിട, പ്രിയ സണ്ണിസാർ...