നിസ്വാർഥ സേവനം, സൗമ്യ ജീവിതം: അന്തരിച്ച സണ്ണി തോമസിനെക്കുറിച്ച് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു

Mail This Article
ഇന്ത്യൻ ഷൂട്ടിങ്ങിനെ ഒളിംപിക്സ് സ്വർണം സ്വപ്നം കാണാൻ പഠിപ്പിച്ച ഇതിഹാസ പരിശീലകനായിരുന്നു സണ്ണി തോമസ്. ആത്മാർഥതയും കഠിനാധ്വാനവും നിറഞ്ഞ അദ്ദേഹത്തിന്റെ പരിശീലന ശൈലി ഇന്ത്യൻ ഷൂട്ടിങ്ങിൽ മെഡൽ വിപ്ലവത്തിനു തുടക്കം കുറിച്ചു.
അപ്രാപ്യമെന്നു കരുതിയിരുന്ന പല ലക്ഷ്യങ്ങളും തകർത്ത് രാജ്യം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അതിനെല്ലാം പിന്നിൽ സണ്ണി തോമസിന്റെ നിസ്വാർഥ സേവനമുണ്ടായിരുന്നു. പരിശീലന വേദിയിലും മത്സരക്കളത്തിലും സൗമ്യത മുഖമുദ്രയാക്കിയിരുന്ന അദ്ദേഹത്തിന്റെ കരുതലും വാത്സല്യവും മറ്റു കായിക ഇനങ്ങളിലെ അത്‍ലീറ്റുകൾക്കും അനുഭവിക്കാൻ കഴിഞ്ഞു.
ദ്രോണാചാര്യർ എന്ന വിശേഷണത്തിന് തികച്ചും അർഹനായ വ്യക്തിയായിരുന്ന സണ്ണി തോമസ് ലോക കായികവേദിയിൽ മലയാളത്തിന്റെയും യശസ്സുയർത്തി. അദ്ദേഹത്തിന്റെ പരിശീലന രീതിയും സഹതാരങ്ങളോടുള്ള ഇടപെടലും എന്നെയും സ്വാധീനിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിലെ യഥാർഥ ദ്രോണർക്ക് ആദരാഞ്ജലികൾ.