ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിൽ വനിതാ ഒന്നാം സീഡ് ജർമനിയുടെ ആഞ്ചെലിക് കെർബർ പുറത്ത്. 14–ാം സീഡ് സ്പെയിനിന്റെ ഗാർബൈൻ മുഗുരുസയാണ് കെർബറെ വീഴ്ത്തിയത് (6–4,4–6,4–6). നാലാം സീഡ് എലേന സ്വിറ്റോലിന, അഞ്ചാം സീഡ് കരോലിൻ വോസ്നിയാക്കി, അമ്മയായ ശേഷം ആദ്യ വിമ്പിൾഡനെത്തിയ വിക്ടോറിയ അസറെങ്ക എന്നിവരും പുറത്തായി.
രണ്ടാം സീഡ് സിമോണ ഹാലെപാണ് അസറെങ്കയുടെ സ്വപ്നം അവസാനിപ്പിച്ചത് (7–6,6–2). അമേരിക്കൻ താരം കോകോ വാൻഡെവെഗെ വോസ്നിയാക്കിക്കു മടക്ക ടിക്കറ്റ് നൽകി (7–6,6–4). ഫ്രഞ്ച് ഓപ്പണിൽ അപ്രതീക്ഷിതമായി കിരീടം നേടിയ ലാത്വിയയുടെ ജെലേന ഒസ്റ്റാപെങ്കോ മികവു തുടർന്നപ്പോൾ വീണതു യുക്രെയ്ന്റെ എലേന സ്വിറ്റോലിന. ഇതോടെ വനിതകളുടെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായി.
ഹാലെപ്, വാൻഡെവെഗെ, ജോഹന്ന കോണ്ട, വീനസ് വില്യംസ്, കുസ്നെറ്റ്സോവ, മുഗുരുസ, ഒസ്റ്റാപെങ്കോ, സ്ലോവാക്യയുടെ മഗ്ദലെന റൈബാരിക്കോവ എന്നിവരാണ് അവസാന എട്ടിലെത്തിയത്. പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ ബാറ്റിസ്റ്റ അഗുട്ടിനെ തോൽപ്പിച്ച് ക്രൊയേഷ്യയുടെ മരിൻ സിലിച്ച് ക്വാർട്ടറിലെത്തുന്ന ആദ്യ താരമായി (6–2,6–2,6–2).