സീനിയോറിറ്റിയുടെ പകിട്ടിലാണ് ഇന്ന് ഫെഡറർ എങ്കിൽ നന്നേ ജൂനിയറായിത്തന്നെ വിംമ്പിൾഡൻ കിരീടം എത്തിപ്പിടിച്ച ഒരാൾ സെന്റർ കോർട്ടിൽ കമന്റേറ്ററുടെ റോളിലുണ്ടായിരുന്നു. ടെന്നിസ് ഇതിഹാസമായ ബോറിസ് ബെക്കർ. 1985 ൽ ലോകത്തെ കോരിത്തരിപ്പിച്ച പ്രകടനത്തിനൊടുവിൽ ബെക്കർ വിംമ്പിൾഡൻ കിരീടം നേടുമ്പോൾ താരത്തിന്റെ പ്രായം 17 വയസ്സ് മാത്രം! പിന്നീട് അഞ്ചുവട്ടം കൂടി ഗ്രാൻസ്ലാം കിരീടങ്ങളിൽ മുത്തമിട്ട് ലോകത്തിന്റെ നെറുകയിലേറിയ ഈ മുൻ ലോക ഒന്നാം നമ്പർ താരത്തിന്റെ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് എത്രയെന്നറിയാമോ.... വട്ടപ്പൂജ്യം!
ഒരിക്കൽ നൂറു മില്യൺ പൗണ്ടിന്റെ ആ സ്തിയുണ്ടായിരുന്ന താരത്തിന്റെ ഈ അ ധോഗതിക്കു കാരണം നൈജീരിയയിലെ എ ണ്ണപ്പാടങ്ങളിലുള്ള നിക്ഷേപം മൂലമാണെന്ന രേഖകൾ അടുത്തിടെ പുറത്തുവരികയുണ്ടായി.
നൈജീരിയൻ എണ്ണപ്പാടങ്ങളിൽനിന്ന് ബെക്കർക്കു പ്രതീക്ഷിച്ച ലാഭമുണ്ടാക്കാനായില്ല, എന്നു മാത്രമല്ല, ഭീമമായ നഷ്ടത്തിലാണ് താരത്തെ ഇതു കൊണ്ടെത്തിച്ചത്. ബെക്കറുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇതോടെ കടത്തിലായി.
49കാരനായ ബെക്കറെ കഴിഞ്ഞ ജൂൺ 21ന് ബാങ്ക്റപ്സി ആൻഡ് കമ്പനീസ് കോടതി പാപ്പരായി പ്രഖ്യാപിച്ചു. ലണ്ടനിലെ സ്വകാര്യ ബാങ്കുകൾക്കും കമ്പനിക്കും ബെക്കർ ഇന്നു നൽകാനുള്ളത് കോടിക്കണക്കിനു പൗണ്ടാണ്. സമയദോഷം എന്നല്ലാതെ എന്തു പറയാൻ!
2003 മുതൽ വിംമ്പിൾഡൻ ടൂർണമെന്റുകളിലെ ബിബിസിയുടെ കമന്റേറ്ററാണ് ബെക്കർ. 2014 ൽ നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനായി ചുമതലയേൽക്കാൻ ബിബിസിയുടെ ജോലി ഉപേക്ഷിച്ചെങ്കിലും 2016 ൽ ജോക്കോയുമായുള്ള കരാർ അവസാനിച്ചതോടെ വീണ്ടും ജോലിയിൽ തിരിച്ചെത്തി.