ന്യൂയോർക്ക് ∙ ഉത്തേജകമരുന്നു വിവാദത്തിന്റെ ചാരത്തിൽ നിന്നുയർന്ന ‘ഷറപ്പറവ’ യുഎസ് ഓപ്പണിലെ കുതിപ്പ് തുടരുന്നു. സീഡ് ചെയ്യാത്ത അമേരിക്കൻ താരം സോഫിയെ കെന്നിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു മുൻ ലോക ഒന്നാംനമ്പർ താരം പ്രീക്വാർട്ടറിലെത്തി. വിമ്പിൾഡൻ ചാംപ്യൻ ഗാര്‍ബൈന്‍ മുഗുരുസ, മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് എന്നിവരും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍, പുരുഷൻമാരിൽ അഞ്ചാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് അർജന്റീനയുടെ ഡിയഗോ ഷ്വാർസ്മാനോടു തോറ്റുപുറത്തായി. പത്താംസീഡ് അമേരിക്കയുടെ ജോൺ ഐസ്നറും തോൽവി വഴങ്ങി.
15 മാസത്തെ ഇടവേളയ്ക്കുശേഷം കോർട്ടിൽ തിരിച്ചെത്തിയ ഷറപ്പോവ മികച്ച ഫോം ആവർത്തിച്ചപ്പോൾ വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയ സോഫിയെ കെന്നിന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല (7-5, 6-2). റഷ്യൻ താരം എട്ട് എയ്സുകളും 38 വിന്നറുകളും പായിച്ചു. സ്ലൊവാക്യൻ താരം മഡെലേന റിബെറികോവയ്ക്കെതിരെ മൂന്നാം സീഡ് ഗാർബൈൻ മുഗുരുസയുടെ ജയം അനായാസമായിരുന്നു (6-1, 6-1).
ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയാണ് പ്രീക്വാർട്ടറിൽ മുഗുരുസയുടെ എതിരാളി. ഗ്രീക്കിന്റെ മരിയ സക്കാറെയാണ് വീനസ് വില്യംസ് മറികടന്നത്. നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് 2014ലെ യുഎസ് ഓപ്പൺ ചാംപ്യനായ മാരിൻ സിലിച്ച് അർജന്റീനൻ താരത്തോട് കീഴടങ്ങിയത് (4-6, 7-5, 7-5, 6-4). ജർമനിയുടെ 23–ാം സീഡ് മിഷ സെരേവിനോടു തോറ്റു പുറത്താകുകയായിരുന്നു. കനേഡിയൻ താരം ഡെന്നിസ് ഷറപ്പലോവും പ്രീക്വാർട്ടറിലെത്തി.
ബൊപ്പണ്ണ, സാനിയ സഖ്യങ്ങള്‍ പുറത്ത്
യുഎസ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശയുടെ ദിനം. പുരുഷ ഡബിൾസിൽ പത്താം സീഡായ രോഹൻ ബൊപ്പണ്ണ സഖ്യവും മിക്സഡ് ഡബിൾസിൽ രണ്ടാംസീഡായ സാനിയ മിർസ സഖ്യവും തോറ്റുപുറത്തായി. അതിനിടെ പുരുഷ ഡബിള്‍സ് ആദ്യറൗണ്ടില്‍ ലിയാന്‍ഡര്‍ പെയ്സ്– രുപവ് രാജ സഖ്യത്തിന്റെ വിജയം ഇന്ത്യയ്ക്ക് ആശ്വാസമായി.