പാരിസ് ∙ പ്രീ ക്വാർട്ടർ മൽസരത്തിനു മുൻപു സെറീന വില്യംസ് പരുക്കേറ്റു പിന്മാറിയതിനാൽ വോക്ക് ഓവർ ലഭിച്ച മരിയ ഷറപ്പോവയെ ക്വാർട്ടറിൽ മൂന്നാം സീഡ് ഗർബൈൻ മുഗുരുസ തറപറ്റിച്ചു. സ്കോർ: 6–2, 6–1.
ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ ആറു വർഷങ്ങൾക്കിടെ ഷറപ്പോവയുടെ ഏറ്റവും കനത്ത തോൽവിയാണിത്. 2012 ഓസ്ട്രേലിയൻ ഓപ്പണിൽ വിക്ടോറിയ അസാരെങ്കെയോട് 6–3, 6–0 എന്ന സ്കോറിനു പരാജയപ്പെട്ടതാണ് ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലെ ഷറപ്പോവയുടെ ഇതിനു മുൻപുള്ള മോശം പ്രകടനം.
മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ ജർമനിയുടെ 12–ാം സീഡ് ആഞ്ചലാ കേർബറെ 6–7, 6–3, 6–2നു പരാജയപ്പെടുത്തിയ ലോക ഒന്നാം നമ്പർ താരം സിമോന ഹാലെപാണ് സെമിയിൽ മുഗുരുസയുടെ എതിരാളി.