മെൽബൺ∙ ‘‘ ഈ ഭൂഗോളത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ’’– ആ നീളൻ മുടിയുടെ നീളമില്ലാത്ത വാചകത്തിലൂടെ സിറ്റ്സിപാസ് സ്വന്തം മനസ് തുറക്കുമ്പോൾ ലോക്കർ റൂമിൽ ടെന്നിസിന്റെ നിത്യവസന്തം പുറത്താകലിന്റെ ഷോക്കിലായിരുന്നു. 20 വയസാണ് സിറ്റ്സിപാസിന്. റോജർ ഫെഡററിന് 37 വയസും. ടെന്നിസ് റാക്കറ്റ് കയ്യിലെടുത്ത കാലത്തു തന്നെ മനസ്സിന്റെ കോണിൽ ആരാധനാമൂർത്തിയായ പ്രതിഷ്ഠിച്ച താരത്തെ സ്വപ്ന പോരാട്ടത്തിലൊന്നിലൂടെ പുറത്താക്കുമ്പോൾ സിറ്റ്സിപാസ് ആഹ്ലാദിക്കാതിരിക്കുന്നതെങ്ങനെ !
ക്വാർട്ടറിൽ രണ്ട് അട്ടിമറിക്കാർ നേരിട്ടു വരികയാണ്. സിറ്റ്സിപാസും മാരിൻ സിലിച്ചിനെ അട്ടിമറിച്ച റോബർട്ടോ ബോറ്റിസ്റ്റയും. സിലിച്ചിനെതിരെ കഠിന പോരാട്ടത്തിനൊടുവിലാണ് ബോറ്റിസ്റ്റ വിജയത്തിലെത്തിയത്.
ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ നാലാം റൗണ്ട് വരെ എത്തിയിട്ടുള്ള ബോറ്റിസ്റ്റയുടെ കുതിപ്പിൽ ഇത്തവണ ആൻഡി മറെ, ഓസ്ട്രേലിയൻ താരം ജോൺ മിൽമാൻ, 10–ാം സീഡ് കാരെൻ ഖാചനോവ് എന്നിവരും വീണിരുന്നു. ഖത്തർ ഓപ്പൺ കിരീടം ബോറ്റിസ്റ്റ് സ്വന്തമാക്കിയിരുന്നു. സ്റ്റാൻ വാവ്‌റിങ്ക, നൊവാകോ ജോക്കോവിച്, ടോമസ് ബെർഡിച് എന്നിവരെ തുടർച്ചയായ മൽസരങ്ങളിൽ തോൽപിച്ചാണ് ഖത്തറിൽ ബോറ്റിസ്റ്റ കിരീടത്തിലെത്തിയത്.