അയാളുടെ കണ്ണുകൾ ഞാനോർക്കുന്നു: ക്വിറ്റോവ
Mail This Article
പ്രാഗ് ∙ രണ്ടു വർഷം മുൻപ് തനിക്കു നേരെയുണ്ടായ കത്തിയാക്രമണത്തെക്കുറിച്ച് മനസ്സു തുറന്ന് ചെക് റിപ്പബ്ലിക് ടെന്നിസ് താരം പെട്ര ക്വിറ്റോവ. കേസിന്റെ വിചാരണയ്ക്കിടെയാണ് ക്വിറ്റോവ ഭീതിദമായ ആക്രമണത്തെക്കുറിച്ച് വിവരിച്ചത്. 2016 ഡിസംബറിലാണ് ക്വിറ്റോവയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ മുപ്പത്തിമൂന്നുകാരൻ താരത്തിന്റെ ഇടതുകയ്യിൽ ഗുരുതരമായി പരുക്കേൽപ്പിച്ചത്. കഴുത്തിനു നേരെ ചൂണ്ടിയ കത്തി ബലമായി പിടിച്ചു മാറ്റിയപ്പോഴാണ് കൈയ്ക്കു പരുക്കേറ്റതെന്ന് ക്വിറ്റോവ പറഞ്ഞു. ‘‘രാവിലെ ഫ്ലാറ്റിലെ ജലസംവിധാനം നന്നാക്കാനെന്ന വ്യാജേനയാണ് അയാൾ വന്നത്. റൂമിലെ ചൂടുവെള്ളത്തിന്റെ ടാപ്പ് തുറക്കാൻ ഞാൻ തിരിഞ്ഞപ്പോൾ കത്തി എന്റെ കഴുത്തിനു നേരെ പിടിച്ചു. രണ്ടു കൈ കൊണ്ടും അതു പിടിച്ചു മാറ്റിയ ഞാൻ നിലത്തു വീണു. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞ എന്നോട് അയാൾ പണമാവശ്യപ്പെട്ടു.
കൈവശമുണ്ടായിരുന്ന പതിനായിരം ചെക് ക്രോൺ (ഏകദേശം മുപ്പതിനായിരം രൂപ) ഞാൻ എടുത്തു നൽകി. പണവുമായി അയാൾ സ്ഥലം വിട്ട ശേഷമാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്കു പോയത്’’– അയാളുടെ പേടിപ്പെടുത്തുന്ന കണ്ണുകൾ ഇപ്പോഴും താനോർക്കുന്നതായും ക്വിറ്റോവ പറഞ്ഞു. ഇപ്പോഴും രണ്ടു വിരലുകളുടെ അറ്റത്ത് സ്പർശനമറിയില്ലെന്ന് ക്വിറ്റോവ പറഞ്ഞു. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ ക്വിറ്റോവ ഫൈനലിൽ എത്തിയിരുന്നു