ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പത്തൊമ്പതുകാരിക്ക്; നദാൽ–തീം ഫൈനൽ വീണ്ടും
Mail This Article
പാരിസ് ∙ ചെക്ക് റിപ്പബ്ലിക്കിന്റെ ടീനേജ് വണ്ടർ 19 വയസ്സുകാരി മാർകേറ്റ വോൺഡ്രസോവയെ തകർത്ത് ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി ഫ്രഞ്ച് ഓപ്പൺ വനിതാ ചാംപ്യനായി. സ്കോർ: 6–1, 6–3. ഇരുപത്തിമൂന്നുകാരിയായ ബാർട്ടിയുടെ പ്രഥമ ഗ്രാൻഡ്സ്‌ലാം കിരീടമാണിത്. 1973ൽ മാർഗരറ്റ് കോർട്ട് ജേതാവായശേഷം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഓസ്ട്രേലിയക്കാരിയാണു ബാർട്ടി.
‘24 മണിക്കൂർ’ നീണ്ട പുരുഷ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി ഓസ്ട്രിയയുടെ ഡൊമിനിക് തീം ഫൈനലിലെത്തി. കളി 3 സെറ്റിൽ നിൽക്കെ കാറ്റും മഴയും വന്നതിനാൽ കഴിഞ്ഞ ദിവസം നിർത്തിവച്ച കളി ഇന്നലെ പുനരാരംഭിച്ചപ്പോൾ ആവേശം 5–ാം സെറ്റിലേക്കു നീണ്ടു. ഇടയ്ക്കു മഴ വീണ്ടും ഒരു മണിക്കൂർ കളി തടസ്സപ്പെടുത്തിയെങ്കിലും കരുത്തോടെ തീം ഫൈനലിലേക്ക്. സ്കോർ: 6–2, 3–6, 7–5, 5–7, 7–5.
മോശം കാലാവസ്ഥ തന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി ജോക്കോവിച്ച് മത്സരശേഷം പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമാണ് ഇന്ന് അരങ്ങേറുക. നദാലാണു നിലവിലെ ചാംപ്യൻ.