ADVERTISEMENT

ക്രിക്കറ്റ് ലോകകപ്പിന്റെ കാലമെന്നതു ശരിതന്നെ; എന്നാൽ, ക്രിക്കറ്റിനെന്താ ടെന്നിസിൽ കാര്യം?. ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയ ആഷ്‌ലി ബാർട്ടിയാണ് ഈ ചോദ്യത്തിനുത്തരം!. തീപാറുന്ന എയ്സുകളും ഫോർഹാൻഡുകളും പായിച്ചു കോർട്ടിൽ നിറഞ്ഞാടിയ ആഷ്‌ലി മുൻപു ഒരു ക്രിക്കറ്റ് താരമായിരുന്നു!

2015– 16 സീസണിൽ വനിതകളുടെ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ് ടീമിലെ താരമായിരുന്നു ആഷ്‌ലി. മെൽബൺ സ്റ്റാർസിനെതിരെയുള്ള അരങ്ങേറ്റത്തിൽ 27 പന്തിൽ 39 റൺസെടുത്ത് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ബിഗ് ബാഷ് ലീഗിൽ കിരീടം നേടാനായില്ലെങ്കിലും ആഷ്‌ലി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടെന്നിസ് കരിയർ ഇടയ്ക്കു വച്ചു നിർത്തിയ ശേഷമാണ് ആഷ്‌ലി ക്രിക്കറ്റിലേക്കു തിരിഞ്ഞത്.

2013 വിംബിൾഡണിലും ഓസ്ട്രേലിയൻ ഓപ്പണിലും ആഷ്‌ലിയും കാസി ഡെല്ലാക്വയും ചേർന്ന സഖ്യം ഡബിൾസിൽ ഫൈനലിലെത്തിയിരുന്നു. അന്നു 17 വയസ്സ് മാത്രമുണ്ടായിരുന്ന ആഷ്‌ലിക്കു വലിയ മത്സരങ്ങളുടെ സമ്മർദം താങ്ങാൻ സാധിച്ചില്ല. 2014ൽ ആഷ്‌ലി പ്രഫഷനൽ ടെന്നിസിൽ നിന്ന് ഇടവേളയെടുത്തു. അക്കാലത്താണു ക്വീൻസ്‌ലാൻഡ് ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന ആൻഡി റിച്ചർഡ്സിനെ പരിചയപ്പെടുന്നത്. റിച്ചർ‍ഡ്സ് ആഷ്‌ലിയിലെ ബിഗ് ബാഷ് ലീഗിലെതിച്ചു. ബിഗ് ബാഷിൽ നന്നായി കളിച്ചെങ്കിലും രക്തത്തിലലിഞ്ഞ ടെന്നിസ്‍ വീണ്ടും ആഷ്‌ലിയെ കോർട്ടുകളിൽ എത്തിക്കുകയായിരുന്നു.

2018ൽ കൊകോ വാൻഡ്‌വെഗുമായി ചേർന്നു ആഷ്‌ലി യുഎസ് ഓപ്പൺ ഡബിൾസ് കിരീടം നേടി. ഇപ്പോൾ, 46 വർഷത്തിനു ശേഷം ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ഓസ്ട്രേലിയക്കാരിയെന്ന നേട്ടവും. രണ്ടാം വരവിൽ 250ൽ നിന്നു തുടങ്ങിയ ആഷ്‌ലിയുടെ സിംഗിൾസ് റാങ്ക് അടുത്താഴ്ചയാകുമ്പോൾ രണ്ടിലെത്തും. 

English Summary: Ashleigh Barty, the first Australian to win in Paris since Margaret Court in 1973, took a break from tennis in 2014 to play professional cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com