ADVERTISEMENT

സൂറിക്∙ ടെന്നിസ് പ്രേമികളുടെ ഹൃദയങ്ങളിൽ കളിയഴകിലും, പെരുമാറ്റത്തിലും റോജർ ഫെഡറർ കഴിഞ്ഞേ മറ്റു താരങ്ങൾക്ക് സ്ഥാനമുള്ളൂ. കളത്തിൽ തോൽപ്പിച്ചാലും, ഗാലറികളിൽ ഉയരുന്ന ആരവങ്ങളിൽ ഫെഡററെ തോൽപ്പിക്കാൻ ജോക്കോവിച്ചിനും, നദാലിനും ഇപ്പോഴും പറ്റാത്തത്  എന്തുകൊണ്ടെന്നറിയണമെങ്കിൽ, ഈ ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിലെ അപ്പൻസെല്ലിലെ ആൽപ്‌സ്റ്റൈനിൽ പോയാൽ അടുത്തറിയാം.

ഒരു ‘കംപ്ലീറ്റ് ഫാമിലി മാനാ’യ ഫെഡറർ, ബുധൻ മുതൽ വെള്ളി വരെ അവിടെ ഭാര്യ മിർക്കയ്ക്കും, നാലു മക്കൾക്കും ഒപ്പം ഹൈക്കിങ്ങിലാണ്. ആൽപ്സിന് മുന്നോടിയായുള്ള മല ഗണങ്ങളിൽപ്പെടുന്ന ആൽപ്‌സ്റ്റൈൻ, ഹൈക്കിങ്ങിന് താൽപര്യമുള്ളവർക്ക് പ്രിയപ്പെട്ട സ്ഥലമാണ്. മുൻകൂട്ടി അറിയിപ്പൊക്കെ നൽകി ആൽപ്‌സ് സാനുക്കളിൽ മുൻകൂട്ടി സെറ്റിട്ടൊരു ഹൈക്കിങ്ങല്ല ഫെഡററിന്റേത്. വേനലവധിയുടെ സമയത്ത് ആൽപ്‌സ്റ്റൈനിൽ ഹൈക്കിങ്ങിന് വന്ന ചിലർ, ഫെഡറർ കുടുംബത്തിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

ആൽപ്‌സ്റ്റൈനിലെ മലകയറ്റ വഴികളിൽ കണ്ടുമുട്ടുന്ന ഏതൊരു ഹൈക്കറെയും പോലെതന്നെ ഫെഡററും കുടുംബവും. ഭക്ഷണം സാദാ ഹിൽ റസ്റ്ററന്റുകളിലെ ടെറസ്സുകളിൽ മറ്റുള്ളവർക്കൊപ്പം. ആരിൽ നിന്നും ഒഴിഞ്ഞുമാറില്ല. സെൽഫിയോ, ഫോട്ടോയോ വേണ്ട ആർക്കുമൊപ്പം തമാശയൊക്കെ പറഞ്ഞു നിന്നുകൊടുക്കും. അടിമുടി മാന്യനെന്നും, നിലത്തു ചവിട്ടി നിൽക്കുന്നയാളെന്നും, ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ ശ്രദ്ധയുള്ള ഗൃഹനാഥനെന്നുമാണ് ഫെഡററിനുള്ള വിശേഷണം.

മൂന്നു ദിവസം നീളുന്ന മലകയറ്റമാണ് ഫെഡറർ കുടുംബത്തിന്റേത്. വൈകിട്ട് മലയിറങ്ങി ഹോട്ടലിൽ വിശ്രമം. ഓഗസ്റ്റ് 11ന് യുഎസിലെ സിൻസിനാറ്റിയിലാണ് ഫെഡററിന്റെ അടുത്ത മത്സരം.

ഫെഡറർ സ്‌പെഷ്യൽ എയ്‌സ്‌: ഫെഡററും കുടുംബവും ചുമ്മാ കറങ്ങി നടക്കുന്ന സ്വിറ്റ്സർലൻഡിലാണ്, ഏതാനും നാളുകൾക്കു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു കാശുനൽകി കറങ്ങി പോയത്.

English Summary: Simple Life Saga of Tennis Star Roger Federer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com