2020ൽ വിരമിക്കൽ പ്രഖ്യാപിച്ച് ലിയാൻഡർ പെയ്സ്; കളമൊഴിയുന്നു, വീരഗാഥ
Mail This Article
രാമനാഥൻ കൃഷ്‌ണനും രമേശ് കൃഷ്‌ണനും അമൃത്‌രാജ് സഹോദരൻമാർക്കും ശേഷം ഇന്ത്യയുടെ ടെന്നിസ് ജൈത്രയാത്രയ്‌ക്കു ചുക്കാൻ പിടിച്ച ലിയാൻഡർ അഡ്രിയൻ പെയ്സ് വിടപറയാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നിസ് പ്രതിഭയെന്ന വിശേഷണവുമായി പെയ്സ് 2020 ൽ പടിയിറങ്ങും.
∙ വിസ്മയിപ്പിച്ച കരിയർ
പതിനെട്ടു ഗ്രാന്‍സ്‌ലാം കിരീടങ്ങൾ അടക്കം 54 ഡബിൾസ് കിരീടങ്ങൾ, 44 ഡേവിസ് കപ്പ് ജയങ്ങൾ, ഒരു ഒളിംപിക് മെഡൽ, ഏഷ്യൻ ഗെയിംസ് മേളകളിൽ നിന്നായി 5 സ്വർണം, 2 വെങ്കലം. പെയ്സിന്റെ േനട്ടങ്ങളെ അതിശയിപ്പിക്കുന്ന ഈ കണക്കുകളിൽ സംഗ്രഹിക്കാം. ഡബിൾസിൽ ലോക ഒന്നാം നമ്പർ പട്ടവും ഇതിനിടെ ഇന്ത്യൻ താരത്തെ തേടിയെത്തി.
മൂന്നു പതിറ്റാണ്ടുകാലം രാജ്യാന്തര ടെന്നിസിൽ സജീവമായിരുന്നുവെന്ന ഖ്യാതി വേറെ. 1990ലെ വിമ്പിൾഡൻ സിംഗിൾസ് ജൂനിയർ കിരീടവും 1991ലെ യുഎസ് ഓപ്പൺ ജൂനിയറും നേടി രാജ്യാന്തര ശ്രദ്ധ നേടിയായിരുന്നു പെയ്സിന്റെ തുടക്കം.
1990ൽ ഡേവിസ് കപ്പിലൂടെ സീഷൻ അലിക്കൊപ്പം തുടങ്ങിയ രാജ്യാന്തര കരിയറാണ് പുതുവർഷത്തിൽ അവസാനിക്കുന്നത്. പെയ്സിന്റെ അവസാന ഡേവിസ് കപ്പ് പോരാട്ടത്തിനാണു വിടവാങ്ങൽ വേളയിൽ ഇന്ത്യ സാക്ഷിയാകുക. ഡേവിസ് കപ്പ് ഡബിൾസിൽ ഏറ്റവും കൂടുതൽ ജയങ്ങൾ എന്ന റെക്കോർഡ് (44 ജയങ്ങൾ) ഇപ്പോൾതന്നെ പെയ്സിന്റെ പേരിലാണ്.
ആദ്യ ഡേവിസ് കപ്പിൽ ഇറങ്ങുമ്പോൾ പെയ്സിന്റെ പ്രായം 16 വയസ്. അന്ന് ചണ്ഡീഗഡിൽ സീഷൻ അലി– പെയ്സ് സഖ്യം തകർത്തത് ജപ്പാന്റെ ഷുസോ മട്സുക്കോ– ഷിഗേരു ഒട്ട സഖ്യത്തെയാണ്. 2017ൽ ഡേവിസ് കപ്പിൽ റെക്കോർഡ് മറികടക്കുമ്പോൾ ഇതേ സീഷൻ അലിയായിരുന്നു ഇന്ത്യയുടെ മുഖ്യപരിശീലകൻ! ഡേവിസ് കപ്പിൽ 2011 ഒഴികെ എല്ലാ വർഷങ്ങളിലും പെയ്സിന്റെ സജീവമായുണ്ടായിരുന്നു.
∙ പോരാട്ടത്തിന്റെ മുഖം
കളിക്കളത്തിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം ഇന്ത്യൻ ദേശീയതയുടെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു പെയ്സ്. 1996ൽ ഒളിംപിക് വെങ്കലം ഏറ്റുവാങ്ങാൻ നിറകണ്ണുകളോടെ അറ്റ്ലാന്റയിലെ വിക്ടറി സ്റ്റാൻഡിൽ നിന്ന പെയ്സിന്റെ ദൃശ്യം ഇന്ത്യൻ കായികചരിത്രത്തിലെ അവിസ്മരണീയ ദൃശ്യങ്ങളിലൊന്നാണ്.
അന്നു പെയ്സ് പറഞ്ഞു: ഈ വെങ്കലത്തിന് തങ്കത്തേക്കാൾ തിളക്കമുണ്ടെന്ന്. ശരിയാണ,് 100 കോടി ജനങ്ങളുടെ പ്രാർഥനയ്‌ക്കു കൂടിയാണ് പെയ്സിന്റെ ആ മെഡൽ ഉത്തരം തന്നത്. 1952നു ശേഷം വ്യക്‌തിഗത ഇനത്തിൽ ഇന്ത്യയ്‌ക്ക് കിട്ടിയ ആദ്യ ഒളിംപിക് മെഡലുമായിരുന്നു അത്.
2003ൽ തലച്ചോറിലെ രോഗബാധയെത്തുടർന്ന് അമേരിക്കയിലെ എംഡി ആൻഡേഴ്‌സൻ കാൻസർ സെന്ററിൽ ചികിൽസയ്ക്കു പ്രവേശിക്കുമ്പോൾ പെയ്സിന്റെ കളിക്കാലം കഴിഞ്ഞെന്ന ആശങ്കകളിലായിരുന്നു കായികലോകം. കോർട്ടിൽ, പ്രത്യേകിച്ച് ഡേവിസ് കപ്പുകളിൽ കണ്ട പോരാട്ടവീര്യത്തെ ഓർമിപ്പിച്ചു പെയ്സ് രോഗത്തിന്റെ വെല്ലുവിളി അതിജീവിച്ചു.
∙ ഡബിൾസിൽ ഒന്നാമൻ
ഏറ്റവും കൂടുതൽ ഒളിംപിക് മേളകളിൽ പങ്കെടുത്ത ടെന്നിസ് താരം എന്ന റെക്കോർഡ് ഇപ്പോൾ പെയ്സിന്റെ പേരിലാണ്– ഏഴു മേളകൾ (1992–2016). ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവും പെയ്സാണ്. ടെന്നിസ് ഇതിഹാസം മാർട്ടിന നവരത്ത്‌ലോവയടക്കമുള്ളവർ ഡബിൾസിൽ ഇന്ത്യൻ താരത്തിന്റെ കൂട്ടുകാരായി. മഹേഷ് ഭൂപതിയുമായി ഇണങ്ങിയും പിണങ്ങിയും ഇന്ത്യയ്ക്കു വേണ്ടി പോരാടിയതും കാലം മറക്കാത്ത കാഴ്ച.
ഏറെക്കാലം ലോക ടെന്നിസിലെ ഒന്നാം നമ്പർ താരജോടിയായി തിളങ്ങിനിന്നു ഈ കൂട്ടുകെട്ട്. വയസ് 46 എത്തി നിൽക്കുന്ന പെയ്സ് ഡബിൾസിൽ 100ലേറെ കൂട്ടാളികൾക്കൊപ്പം കോർട്ട് കീഴടക്കിയിട്ടുണ്ട്. നൂറിലേറെ പങ്കാളികൾക്കൊപ്പം റാക്കറ്റേന്തിയ 47 പേരുണ്ട് ലോക ടെന്നിസിൽ. പക്ഷേ, ഇവരിൽ 50 കിരീടങ്ങളും 700 വിജയങ്ങളും നേടിയിട്ടുള്ള ഏകതാരം പെയ്സ് മാത്രം.
English Summary : Indian tennis player Leander Paes announces retirement in 2020