ഉത്തേജകം: ടെന്നിസ് താരം റോബർട്ട് ഫറായ്ക്ക് വിലക്ക്
Mail This Article
ബൊഗോട്ട ∙ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട കൊളംബിയൻ ടെന്നിസ് താരം റോബർട്ട് ഫറായ്ക്കു വിലക്ക്. ഡബിൾസിൽ ഒന്നാം റാങ്കിലുള്ള കളിക്കാരനാണ് കനേഡിയൻ വംശജനായ ഫറാ. ഒക്ടോബറിൽ നടന്ന പരിശോധനയിൽ രക്തത്തിൽ ബോൾഡിനോണിന്റെ സാന്നിധ്യം കണ്ടെതിനെത്തുടർന്നാണ് നടപടി. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമെന്ന് ഫറാ പ്രതികരിച്ചു. ‘വ്യക്തിപരമായ’ കാരണങ്ങളാൽ ഫറാ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ചിലെയുടെ നിക്കോളാസ് ജാരിയെ കഴിഞ്ഞമാസം വിലക്കിയിരുന്നു. ഡേവിസ് കപ്പിനു ശേഷം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ നടപടി.
പോത്തിറച്ചിയിൽ ബോൾഡിനോണിന്റെ സാന്നിധ്യമുണ്ടെന്ന് കൊളംബിയൻ ഒളിംപിക് അസോസിയേഷൻ നേരത്തെ കായികതാരങ്ങൾക്കു മുന്നറിയിപ്പു നൽകിയിരുന്നു. രണ്ടാഴ്ച മുൻപ് ഷാങ്‌ഹായിയിൽ നടന്ന പരിശോധനയിൽ ഒരു കുഴപ്പവുമുണ്ടായില്ലെന്നും റോബർട്ട് ഫറാ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം വിമ്പിൾഡൻ, യു.എസ് ഓപ്പൺ ഡബിൾസ് കിരീടം നേടിയത് റോബർട്ട് ഫാറ– യുവാൻ സെബാസ്റ്റ്യൻ കാബൾ സഖ്യമായിരുന്നു.
English Summary: Robert Farah fails dope test