ADVERTISEMENT

മോസ്കോ∙ ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചു. ഗ്രാൻ‌സ്‌ലാം കിരീടങ്ങളും ഉത്തേജക വിവാദവും തുടർച്ചയായ പരുക്കുകളും അലട്ടിയ ‘സമ്മിശ്ര’ കരിയറിനൊടുവിലാണ് ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചത്. അഞ്ചു തവണ ഗ്രാൻ‌സ്‌ലാം കിരീടം ചൂടി. 2014ലായിരുന്നു അവസാന ഗ്രാൻസ്‍ലാം കിരീട നേട്ടം. 2012ലെ ലണ്ടൻ ഒളിംപിക്സിൽ ഫൈനലിൽ കടന്നെങ്കിലും ‘നിത്യ ശത്രു’ യുഎസിന്റെ സെറീന വില്യംസിനോടു തോറ്റ് വെള്ളി മെഡലിലൊതുങ്ങി. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിച്ചിരുന്നെങ്കിലും ക്രൊയേഷ്യയുടെ യുവതാരം ഡോണ വെകിച്ചിനോടു നേരിട്ടുള്ള സെറ്റുകൾക്കുതോറ്റ് ആദ്യ റൗണ്ടിൽ പുറത്തായി.

കൗമാര കാലത്ത് ടെന്നിസിന്റെ ഗ്ലാമർ ലോകത്തെത്തിയ ഷറപ്പോവ, റഷ്യയുടെ തന്നെ അന്ന കുർണിക്കോവയ്ക്കു ശേഷം ലോക ടെന്നിസിലെ സൗന്ദര്യ റാണിയായി. പ്രതാപകാലത്ത് ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ ഇഷ്ട താരമായിരുന്നു അവർ. 2004 മുതൽ 11 വർഷം തുടർച്ചയായി ഫോബ്സ് പട്ടികയിലെ ഏറ്റവും സമ്പന്നയായ വനിതാ കായികതാരമായി. ഒരുകാലത്ത് വർഷം 2000 കോടിയിൽ അധികമായിരുന്നു പരസ്യത്തിൽനിന്നു മാത്രം ഷറപ്പോവയുടെ വരുമാനം. നാലു ഗ്രാൻസ്‌ലാം ടൂർണമെന്റും ജയിക്കുകയെന്ന കരിയർ സ്‌ലാം നേടുന്ന പത്താമത്തെ വനിതയാണ് ഷറപ്പോവ.

വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വോഗ് ആൻഡ് വാനിറ്റി ഫെയർ മാസികയിൽ എഴുതിയ കുറിപ്പിൽ, താൻ ടെന്നിസിനോട് യാത്ര പറയുകയാണെന്ന് ഷറപ്പോവ എഴുതി. ‘എന്റെ ജീവിതം ടെന്നിസിനായി സമർപ്പിച്ചപ്പോൾ, ടെന്നിസ് എനിക്കൊരു ജീവിതം തന്നു’ – ഷറപ്പോവ കുറിച്ചു. ഒരുകാലത്ത് ലോക ഒന്നാം നമ്പർ താരമായിരുന്ന ഷറപ്പോവ, 373–ാം റാങ്കിലെത്തിനിൽക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

‘ടെന്നിസ് എല്ലാ ദിവസവും ഞാൻ മിസ് ചെയ്യും. പുലർച്ചെയുള്ള എഴുന്നേൽപ്പ്, ആദ്യം ഷൂവിന്റെ ഇടതു ലെയ്സ് കെട്ടുന്നത്, കളി തുടങ്ങും മുൻപ് കോർട്ടിന്റെ ഗേറ്റ് പൂട്ടുന്നത്... ഈ പ്രതിദിന പതിവുകളും പരിശീലനവും ഞാൻ മിസ് ചെയ്യും. എന്റെ ടീമിനെയും പരിശീലകരെയും മിസ് ചെയ്യും. പരിശീലന വേളയിൽ കോർട്ടിനരികിലെ ബെഞ്ചിൽ എന്റെ പിതാവിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ മിസ് ചെയ്യും. ജയിച്ചാലും തോറ്റാലും മത്സരശേഷമുള്ള ഹസ്തദാനവും, അറിഞ്ഞോ അറിയാതെയെ എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ പ്രചോദിപ്പിച്ച സഹതാരങ്ങളെയും എനിക്ക് മിസ് ചെയ്യും’ – ഷറപ്പോവ കുറിച്ചു.

∙ റഷ്യൻ അപ്സരസ്

റഷ്യയിലെ കൊടും മഞ്ഞുപ്രദേശമായ സൈബീരിയയിൽ 1987 ഏപ്രിൽ 19നു ജനിച്ച മരിയ ഷറപ്പോവ ‘സൈബീരിയൻ അപ്സരസ്’ എന്നാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. റഷ്യയിലെ ചെർണോബിൽ ആണവ റിയാക്ടർ ദുരന്തത്തെത്തുടർന്ന് അണു വികിരണ ഭീഷണിയുർന്നപ്പോൾ ഷറപ്പോവയുടെ പിതാവ് കുടുംബവുമായി അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. 1994 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയതാണ് ഷറപ്പോവയുടെ ടെന്നിസ് കരിയർ അനന്തവിഹായസിലേക്കു പറന്നുയരാൻ കാരണം.

maria-sharapova-2

യുഎസിന്റെ സെറീന വില്യംസിനെ തോൽപ്പിച്ച് 2004ൽ 17 വയസ്സു മാത്രമുള്ളപ്പോൾ വിംബിൾഡൺ കിരീടം നേട‌ുന്നതോടെയാണ് ഷറപ്പോവയെ ടെന്നിസ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. വെളുത്തു കൊലുന്നനെയുള്ള ആറടി രണ്ടിഞ്ചുകാരി അതോടുകൂടി കളത്തിനകത്തും പുറത്തുമുള്ളവരുടെ മനം കവർന്നു. 2005ൽ സെറീന വില്യംസിനെ മറികടന്ന് ഷറപ്പോവ റാങ്കിങ്ങിൽ ഒന്നാമതെത്തി. ദീർഘകാലം ടെന്നിസ് റാങ്കിങ്ങിലെ ആദ്യ സ്ഥാനങ്ങളിൽ സ്വന്തം പേര് എഴുതിച്ചേർത്തു.

വിംബിൾഡനു പുറമെ രണ്ടു തവണ ഫ്രഞ്ച് ഓപ്പണും ഓരോ തവണ ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും നേടി. ഒരുകാലത്ത് സെറീന വില്യംസിന്റെ നിത്യശത്രുവായിരുന്ന ഷറപ്പോവ മൂന്നു ഗ്രാൻസ്‍ലാം ഫൈനലുകളിൽ അവരോടു തോറ്റു. 12 വർഷത്തെ കരിയറിൽ അഞ്ചു ഗ്രാൻസ്‌ലാം കിരീടങ്ങൾക്കു പുറമെ 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളി മെഡലും നേടി. അന്നും ഫൈനലിൽ തോറ്റത് സെറീനയോടു തന്നെ.

∙ മെൽഡോണിയം എന്ന വില്ലൻ

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങളിലും കിഴക്കൻ യൂറോപ്പിലെ മുൻ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും ആരോഗ്യ വർദ്ധനയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് മെൽഡേണിയം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വാങ്ങാമെന്ന സൗകര്യവുമുണ്ട്. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ പൊരുതിയിരുന്ന സോവിയറ്റ് സൈനികരുടെ കരുത്തു കൂട്ടനായി നൽകിയതോടെയാണ് മെൽഡോണിയത്തിന്റെ പ്രശസ്തി ആ പ്രദേശങ്ങളിൽ കുതിച്ചുകയറിയത്. ഹൃദയത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം കൂട്ടി ഊർജസ്വലത കൈവരുത്തുകയാണ് മെൽഡോണിയം ചെയ്യുന്നത്. പാരമ്പര്യമായ ഹൃദയത്തകരാറുള്ളവരും പ്രമേഹത്തിനും സാധ്യതയുള്ളവരുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.

maria-sharapova-3

ഈ നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടർന്ന് ഷറപ്പോവയ്ക്ക് രണ്ടു വർഷത്തേക്കു വിലക്കേർപ്പെടുത്തി. എന്നാൽ, കായികകാര്യങ്ങൾക്കുള്ള രാജ്യാന്തര കോടതി(സിഎഎസ്)യിൽ മരിയ അപ്പീൽ നൽകിയതിനെത്തുടർന്നു വിലക്ക് 15 മാസത്തേക്കായി ചുരുക്കി. മെൽഡോണിയം എന്ന ഔഷധം താൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണെന്നും രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി(വാഡ) അത് കരിമ്പട്ടികയിൽപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടില്ലെന്നുമായിരുന്നു താരത്തിന്റെ വാദം. ഇതു പരിഗണിച്ച കോടതി ഷറപ്പോവ ബോധപൂർവം ഉത്തേജകം ഉപയോഗിച്ചെന്നു കരുതാനാവില്ലെന്നു ചൂണ്ടിക്കാട്ടി വിലക്ക് 15 മാസമാക്കി ചുരുക്കി.

English Summary: Five-time grand slam winner Maria Sharapova retires from tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com