ADVERTISEMENT

‘അപാരമായ ശാന്തതയുടെയും അക്രമാസക്തമായ ചലനങ്ങളുടെയും കൃത്യമായ കൂടിച്ചേരൽ’ – അമേരിക്കൻ ടെന്നിസ് ഇതിഹാസം ബില്ലി ജീൻ കിങ് ടെന്നിസിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്. നിറഞ്ഞ ഗാലറിയുടെ നിശബ്ദതയ്ക്കു നടുവിൽ മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിൽ തനിക്കു നേരെ വരുന്ന സർവ് റിട്ടേൺ ചെയ്യുന്നതിനു മുൻപ് ഒരു ടെന്നിസ് താരം അടിച്ചകറ്റേണ്ടത് മനസ്സിലെ സമ്മർദമാണ്. ചടുലമായ നീക്കങ്ങൾക്കൊപ്പം താരങ്ങൾ കോർട്ടിൽ കാഴ്ചവയ്ക്കുന്ന ഇത്തരം മാനസികമായ ആധിപത്യം കൂടിയാണ് മണിക്കൂറുകൾ നീളുമ്പോഴും ടെന്നിസിനെ ആവേശഭരിതമാക്കുന്നത്.

എന്നാൽ, ടെന്നിസ് പുതിയ തലമുറയെ ആകർഷിക്കുന്നുതിൽ പരാജയപ്പെടുന്നുണ്ടോ?.. ടെന്നിസ് കാണികളുടെ ശരാശരി പ്രായം കൂടി വരുന്നതായാണ് ഇൻഫോസിസ് നോളജ് ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

∙ ഈ കാലവും കടന്നുപോകും...

റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, സെറീന വില്യംസ്... ടെന്നിസിലെ എക്കാലത്തെയും മികച്ച ഈ 4 താരങ്ങൾ ഇപ്പോഴും ലോകമെമ്പാടുമുള്ള ടെന്നിസ് കോർട്ടുകളിൽ ആധിപത്യം പുലർത്തുന്നു. അതുകൊണ്ടുതന്നെ ഇതാണ് ടെന്നിസിന്റെ സുവർണ കാലഘട്ടമെന്നു നിസംശയം പറയാം.

എന്നാൽ ഇവർക്കു ശേഷം, സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പുതിയ താരങ്ങൾ ഉദയം ചെയ്യാത്തതു ടെന്നിസ് പ്രേമികളെ നിരാശരാക്കുന്നുണ്ട്. സൂപ്പർ താരങ്ങൾ പങ്കെടുക്കാത്ത ടൂർണമെന്റുകൾക്ക് ഇപ്പോൾ തന്നെ കാണികൾ വളരെക്കുറവാണ്. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഇവരുടെ വിരമിക്കലിനുശേഷം കാണികളുടെ പങ്കാളിത്തവും ആശങ്കയിലാകുന്നു.

∙ പ്രായം കൂടുന്ന കാണികൾ

യുഎസിൽ പുരുഷ ടെന്നിസ് കാണുന്നവരുടെ ശരാശരി പ്രായം ഇപ്പോൾ 61 ആണ്. 15 വർഷം മുൻപ് ഇത് 51 ആയിരുന്നു. ഗ്രാൻ‌സ്‍‌ലാമുകൾ നേരിട്ടു കാണാനെത്തുന്ന കാണികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും യുവാക്കളുടെ എണ്ണം കുറയുന്നത് ആശങ്കയുളവാക്കുന്നു.

∙ ഭാവിയിലെ ടെന്നിസ്

പുതുതലമുറയെ ടെന്നിസിലേക്ക് ആകർഷിക്കാൻ റിപ്പോർട്ടിൽ നൽകയിരിക്കുന്ന പ്രധാന നിർദേശം സാങ്കേതികവിദ്യകളുടെ ഉപയോഗമാണ്. ടെന്നിസ് കാണാനെത്തുന്നവർക്ക് അത് അനുഭവവേദ്യമാക്കണം. ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും കോർട്ടുകളോടനുബന്ധിച്ച് വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗെയിമുകൾ നടത്തുന്നുണ്ട്. വിആർ ഉപയോഗിച്ച് യഥാർഥ താരങ്ങളോടു മത്സരിക്കുംവിധം ഇവിടെ ഗെയിമുകൾ കളിക്കാം. ഫ്രഞ്ച് ഓപ്പണിന്റെ ഭാഗമായി നടത്തുന്ന ഫാന്റസി ലീഗ് ഫ്രാൻസിൽ തരംഗമാണ്. ഇതുവഴി ഫ്രഞ്ച് ഓപ്പണിന്റെ സോഷ്യൽ മീഡിയ റീച്ച് 3 കോടിയാണു വർധിച്ചത്.

∙ മുഖം മിനുക്കി ടെന്നിസ്

വിവിധ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ടെന്നിസിലും വരുന്നുണ്ട്. ഡേവിസ് കപ്പിലും മറ്റും വരുത്തിയ മാറ്റങ്ങൾ, ഈ വർഷം ആരംഭിച്ച എടിപി കപ്പ്, 3 വർഷം മുൻപ് ആരംഭിച്ച ലേവർ കപ്പ്, നെക്സ്റ്റ് ജനറേഷൻ എടിപി ഫൈനൽസ് തുടങ്ങിയവ അതിന്റെ ഭാഗമാണ്. കളി അനന്തമായി നീളുന്നതൊഴിവാക്കാൻ പല ഗ്രാൻസ്‌ലാമുകളും അവസാന സെറ്റിലെ ടൈബ്രേക്കർ 10 പോയിന്റായി നിജപ്പെടുത്തിയിട്ടുണ്ട്.

∙ ‘ഇന്ത്യൻ ടെന്നിസ്’

ഏഷ്യയാണു ടെന്നിസിന്റെ പുതിയ വിപണി. ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ടെന്നിസ് കളിക്കാരുള്ളതു ചൈനയിലാണ്. ഇന്ത്യയിലും ടെന്നിസ് കളിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 80 ലക്ഷത്തോളം പേർ വിവിധ തലങ്ങളിലായി ഇന്ത്യയിൽ ടെന്നിസ് കളിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതിയിൽനിന്നു വ്യത്യസ്തമായി യുവാക്കളാണ് ഇന്ത്യയിലും ചൈനയിലും കളിയുടെ ആരാധകർ.

∙ വിവിധ രാജ്യങ്ങളിലെ കളിക്കാരുടെ എണ്ണം

ചൈന – 1.97 കോടി
യുഎസ്എ – 1.81 കോടി
ഇന്ത്യ – 80 ലക്ഷം
ജർമനി – 61 ദശലക്ഷം

English Summary: Tennis fans aging, game must embrace new inclusive experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com