ADVERTISEMENT

ന്യൂയോർക്ക്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ നിശ്ചലമായതോടെ വരുമാനം നിലച്ച ടെന്നിസ് താരങ്ങളെ സഹായിക്കാൻ ടെന്നിസ് അസോസിയേഷനുകൾ തുടക്കമിട്ട ഫണ്ട് ശേഖരണത്തെ എതിർത്ത് ലോക റാങ്കിങ്ങിൽ മൂന്നാമനായ ഓസ്ട്രിയൻ താരം ഡൊമിനിക് തീം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന താഴ്ന്ന റാങ്കുകളിലുള്ള ടെന്നിസ് താരങ്ങളെ സഹായിക്കാനാണ് ഫണ്ട് ശേഖരണം നടത്തുന്നത്. എടിപി,ഡബ്ല്യുടിഎ, ഐടിഎഫ് തുടങ്ങിയ ടെന്നിസ് സംഘടനകൾ ഒന്നിച്ചാണ് ഫണ്ട് ശേഖരണം നടത്താനും താഴേക്കിടയിലുള്ള ടെന്നിസ് താരങ്ങളെ സഹായിക്കാനും തീരുമാനിച്ചത്. എടിപി കൗൺസിലിന്റെ പ്രസിഡന്റായ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ. പ്രമുഖ താരങ്ങളായ റോജർ ഫെഡറർ, റാഫേൽ നദാൽ തുടങ്ങിയവരും ഇതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

4.5 മില്യൻ യുഎസ് ഡോളർ (ഏതാണ്ട് 35 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ക്യാംപയിൻ നടക്കുന്നത്. എന്നാൽ, ഇത്തരമൊരു ഫണ്ട് സമാഹരണം അനാവശ്യമാണെന്ന് തീം അഭിപ്രായപ്പെട്ടു. ടെന്നിസ് താരങ്ങളുടെ കൂട്ടത്തിൽ എന്തായാലും പട്ടിണി കിടക്കുന്നവരുണ്ടാകില്ലെന്നും ഇതിലും ആവശ്യമുള്ളവർ പുറത്തുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡൊമിനിക് തീം ഫണ്ട് ശേഖരണത്തെ എതിർത്തത്.

‘റാങ്കിങ്ങിൽ എത്ര താഴെയുള്ളവരായാലും ടെന്നിസ് താരങ്ങളുടെ കൂട്ടത്തിൽ അതിജീവിനത്തിന് ബുദ്ധിമുട്ടുന്നുവരുണ്ടെന്ന് തോന്നുന്നില്ല. ഉറപ്പായും ആരും പട്ടിണിയും കിടക്കുന്നില്ല’ – ഓസ്ട്രിയൻ പത്രമായ ക്രോണിനു നൽകിയ അഭിമുഖത്തിൽ തീം ചൂണ്ടിക്കാട്ടി. ‘ഇങ്ങനെയുള്ള കളിക്കാർക്ക് എന്തിനാണ് പണം നൽകുന്നതെന്ന് മനസിലാകുന്നില്ല. പണവും സഹായവും ആവശ്യമുള്ള എത്രയോ പേർ പുറത്തുണ്ട്. ഞാൻ അവരെ സഹായിക്കും’ – തീം പറഞ്ഞു.

താരങ്ങളുടെ കൂട്ടത്തിൽത്തന്നെ ടെന്നിസിനെ ഗൗരവത്തോടെ സമീപിക്കാത്ത ഒട്ടേറെപ്പേരുണ്ടെന്ന് തീം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അവർക്ക് കാര്യമായ സമ്പാദ്യവും കാണില്ലെന്നാണ് തീമിന്റെ അഭിപ്രായം. ‘മറ്റെല്ലാറ്റിനും മുകളിൽ ടെന്നിസിനെ പ്രതിഷ്ഠിക്കാത്ത എത്രയോ കളിക്കാരുണ്ട്. അവർ പ്രഫഷനലായി ടെന്നസിനെ സമീപിക്കുന്നവരല്ല. ടെന്നിസിന്റെ മുഖ്യധാരയിലുള്ള ഞങ്ങൾക്കാർക്കും ഈ പണവും സമ്പാദ്യവും വെറുതെ കിട്ടിയതല്ല. കഷ്ടപ്പെട്ട് നേടിയതാണ്. ഞാൻ നല്ല രീതിയിൽ ജോലി ചെയ്ത് കുറേ പണം സമ്പാദിക്കുമെന്ന് ഉറപ്പുള്ള ഒരു ജോലിയുമില്ല’ – തീം ചൂണ്ടിക്കാട്ടി.

ടെന്നിസ് താരങ്ങളുടെ വരുമാനത്തിലുള്ള വലിയ വ്യത്യാസം നേരത്തേതന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ താരം ജോൺ മിൽമാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മിൽമാന്റെ പ്രതികരണം. ‘250 മുതൽ 700 വരെ റാങ്കുകളിലുള്ള താരങ്ങളെ സഹായിക്കാനുള്ള മനസ്സുണ്ടാകാൻ ഇങ്ങനെയൊരു പകർച്ചവ്യാധി വേണ്ടിവന്നോ? ടൂർണമെന്റുകളിൽ പ്രൈസ്മണി തുടർച്ചയായി കുത്തനെ കൂട്ടുന്നതിനൊപ്പം അത് എല്ലാ താരങ്ങൾക്കും ലഭ്യമാകുന്ന രീതിയിലുള്ള സംവിധാനം കൂടി വേണ്ടതായിരുന്നു’ എന്നാണ് മിൽമാൻ ട്വിറ്ററിൽ കുറിച്ചത്.

English Summary: 'They're not going to starve': Dominic Thiem will not chip in for struggling tennis players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com