ADVERTISEMENT

ഹൈദരാബാദ്∙ ‘എന്റെ കുഞ്ഞിന് ഇനി എന്നാണ് അവന്റെ പിതാവിനെ കാണാൻ കഴിയുക?’ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ പ്രതീകമാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടേത്. സാനിയയും രണ്ടു വയസ്സുകാരൻ മകൻ ഇഷാനും ഹൈദരാബാദിലെ സാനിയയുടെ വീട്ടിൽ കുടുങ്ങിയപ്പോൾ ഇഷാന്റെ പിതാവും പാക്ക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക് പാക്കിസ്ഥാനിലെ സിയാൽക്കോട്ടിലാണുള്ളത്. വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അനിശ്ചിതമായി നീളുമ്പോൾ കുഞ്ഞിന് എന്ന് പിതാവിനെ കാണാനാകും എന്ന ആശങ്കയാണുള്ളതെന്ന് സാനിയ മിർസ വെളിപ്പെടുത്തി.

‘ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ അദ്ദേഹം പാക്കിസ്ഥാനിൽ കുടുങ്ങി. ഞാൻ ഇവിടെയും. ഇതുമൂലം ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. കാരണം, ഞങ്ങൾക്ക് തീരെ ചെറിയൊരു മകനുണ്ട്. അവന് എന്നാണ് ഇനി പിതാവിനെ കാണാനാകുക എന്ന് എനിക്കറിയില്ല’ – ഫെയ്സ്ബുക് ലൈവിൽ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയുമായി സംസാരിക്കവെ സാനിയ പറഞ്ഞു.

‘ഞങ്ങൾ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്ന ആളുകളാണ്. അദ്ദേഹത്തിന്റെ പാക്കിസ്ഥാനിലെ വീട്ടിൽ 65 വയസ്സുള്ള അമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ അമ്മയ്ക്കൊപ്പമായിരിക്കുക എന്നത് പ്രധാനമാണ്. ആ രീതിയിൽ നോക്കുമ്പോൾ അദ്ദേഹം പാക്കിസ്ഥാനിലായത് നന്നായി എന്നും തോന്നാറുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം അധികം വൈകാതെ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ’ – സാനിയ പറഞ്ഞു.

‘സത്യത്തിൽ ഇത്രയും പ്രതിസന്ധികൾ വന്ന് മൂടിയെങ്കിലും ഇതുവരെ ആശങ്കയൊന്നും തോന്നിയിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശങ്ക എന്നെ പൊതിഞ്ഞു. ഇനിയെന്ത് എന്ന് ചിന്തിച്ചപ്പോൾ എനിക്കാകെ വെപ്രാളമായിപ്പോയി. കാരണം മുന്നിൽ നമ്മെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരു പിടിയുമില്ലല്ലോ. അധികം പ്രായമില്ലാത്ത കൊച്ചുകുഞ്ഞിന്റെ കാര്യം നോക്കണം, സ്വയം ഒന്നും പറ്റാതെ നോക്കണം, പ്രായമായ മാതാപിതാക്കളെയും ശ്രദ്ധിക്കണം. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ടെന്നിസിനെക്കുറിച്ച് ചിന്തിക്കാൻ വയ്യ എന്നതാണ് സത്യം’ – സാനിയ പറഞ്ഞു.

ലോക്ഡൗൺ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഹൃദയം തകർക്കുന്നതാണെന്നും സാനിയ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ സാനിയയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് സമാഹരണത്തിൽ 3.5 കോടി രൂപയോളം ശേഖരിച്ചിരുന്നു. ഇതൊന്നും എല്ലാവരുടെയും കണ്ണീരൊപ്പാൻ തികയില്ലെന്ന് സാനിയ ചൂണ്ടിക്കാട്ടി. നമ്മളെല്ലാം സുരക്ഷിതരായിരിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ ബുദ്ധിമുട്ടുന്നത് കുറ്റബോധം സൃഷ്ടിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു.

‘കഴിഞ്ഞ ദിവസം രാവിലെ ഒരു കുടുംബത്തിന്റെ ചിത്രം കണ്ടു. ഒരു അമ്മ തന്റെ രണ്ടു മക്കളിൽ ഒരാളെ കയ്യിലെടുത്ത് സ്യൂട്ട്കേസ് തള്ളി പോകുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ ആ സ്യൂട്ട്കേസിന്റെ മുകളിലാണ് കിടത്തിയിരിക്കുന്നത്. എന്റെ ഹൃദയം തകർന്നുപോയി. ദിവസ വേതനക്കാരായ ആളുകളുടെ ദുരിത ജീവിതം സത്യമായും എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നമ്മിൽ പലർക്കും അവരെ സഹായിക്കാനുള്ള ശേഷിയുണ്ട്. ഞങ്ങളെല്ലാവരും ചേർന്ന് കഴിഞ്ഞ മാസം 3.3 കോടി രൂപ ശേഖരിച്ച് നൽകിയിരുന്നു’ – സാനിയ പറഞ്ഞു. 

English Summary: I don’t know when my son will be able to see his father again, Says Sania Mirza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com