മാസ്ക് ഓപ്പൺ!
Mail This Article
ന്യൂയോർക്ക് ∙ വംശീയ വിവേചനത്തിനെതിരെ മാസ്ക് പോരാട്ടവുമായി യുഎസ് ഓപ്പൺ ടെന്നിസ് കോർട്ടിൽ ജപ്പാന്റെ ലോക 10–ാം നമ്പർ നവോമി ഒസാക. വനിതാ വിഭാഗം സെമിയിലെത്തിയ താരം കഴിഞ്ഞ 5 മത്സരങ്ങളിലും വ്യത്യസ്ത മാസ്ക്കുകൾ ധരിച്ചാണു കോർട്ടിലിറങ്ങിയത്. സെമിയിലും ഫൈനലിലും അണിയാൻ 2 മാസ്ക്കുകൾകൂടി കരുതിവച്ചിട്ടുണ്ട് ഒസാക. ഹെയ്ത്തി സ്വദേശിയുടെയും ജപ്പാൻകാരിയുടെയും മകളായി ജപ്പാനിലാണു ജനിച്ചതെങ്കിലും 3–ാം വയസ്സു മുതൽ ഒസാക താമസിക്കുന്നതു യുഎസിലാണ്.
യുഎസിൽ വംശീയ വിവേചനത്തിനിരയായ കറുത്ത വർഗക്കാരുടെ പേരെഴുതിയ മാസ്ക്കാണ് ഒസാക ധരിക്കുന്നത്. മത്സരത്തിനു കോർട്ടിലേക്ക് എത്തുമ്പോഴും മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും മാസ്ക് മുഖത്തുണ്ടാവും.
പ്രതിഷേധം മുൻപും
യുഎസ് ഓപ്പൺ തുടങ്ങും മുൻപേ കടുത്ത നിലപാടെടുത്ത താരമാണ് ഇരുപത്തിരണ്ടുകാരിയായ ഒസാക. യുഎസ് ഓപ്പണിന് ഒരുക്കമായുള്ള സിൻസിനാറ്റി മാസ്റ്റേഴ്സ് ചാംപ്യൻഷിപ് സെമിയിലെത്തിയ ശേഷം ഒസാക നാടകീയമായി പിൻമാറ്റം പ്രഖ്യാപിച്ചു: വിസ്കോൻസെനിൽ കറുത്തവർഗക്കാരൻ ജേക്കബ് ബ്ലേക്കിനു പൊലീസിന്റെ വെടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. സംഘാടകർ പിന്നീട് ഏറെ ശ്രമിച്ച ശേഷമാണ് തുടർന്നു മത്സരത്തിനിറങ്ങാൻ ഒസാക തയാറായത്.