കോവിഡേ, കോർട്ടിൽ കടക്കരുത് !
Mail This Article
മെൽബൺ ∙ കോവിഡ്, ക്വാറന്റീൻ, പരുക്കുകൾ; നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ താരങ്ങൾ കോർട്ടിനു പുറത്തു നേരിട്ടുകൊണ്ടിരിക്കുന്ന എതിരാളികളാണിവ. എങ്കിലും സീസണിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ ആവേശത്തിനു കുറവൊന്നുമില്ല. 24–ാം ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം ലക്ഷ്യമാക്കി സെറീന വില്യംസും 21–ാം കിരീടം നേടാൻ റഫാൽ നദാലും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഇതിലേത് യാഥാർഥ്യമായാലും ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ചരിത്രം രചിക്കും. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ നേടി ഫെഡററുടെ 20 ഗ്രാൻസ്‌ലാം പുരുഷ സിംഗിൾസ് കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്തിയ നദാലിനെ പുറംവേദന അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം എടിപി കപ്പിൽ നിന്ന് നദാൽ പിന്മാറിയിരുന്നു.
24 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ മുപ്പത്തൊൻപതുകാരി സെറീന വില്യംസിന് വനിതാ സിംഗിൾസ് കിരീടം ചൂടണം. എന്നാൽ, തോളിലെ പരുക്ക് കാരണം കഴിഞ്ഞ ദിവസം സന്നാഹ ടൂർണമെന്റിൽ നിന്നു സെറീന പിന്മാറിയിരുന്നു. ജനുവരിയിൽ ആരംഭിക്കേണ്ടിയിരുന്ന ഓസ്ട്രേലിയൻ ഓപ്പൺ കോവിഡ് പശ്ചാത്തലത്തിലാണ് നീട്ടിയത്. യാത്ര ചെയ്ത വിമാനത്തിലുണ്ടായിരുന്ന ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന കാരണത്താൽ പുറത്തിറങ്ങാനാകാത്ത രീതിയിൽ 72 താരങ്ങളെയാണ് രണ്ടാഴ്ചത്തെ ഹാർഡ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.
നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ചിനു തന്നെയാണ് പുരുഷ വിഭാഗത്തിൽ കിരീട സാധ്യത. വനിതാ വിഭാഗത്തിൽ സോഫിയ കെനിൻ കിരീടം നിലനിർത്താനായി കളിത്തിലിറങ്ങുന്നു.
Content Highlights: Australia open tennis