ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സെറീന X സിമോണ
Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സെറീന വില്യംസ്–സിമോണ ഹാലെപ് പോരാട്ടം. 4–ാം റൗണ്ടിൽ ബെലാറൂസിന്റെ ആര്യന സബലേങ്കയെ സെറീന തോൽപിച്ചപ്പോൾ (6–4, 2–6, 6–4) പോളണ്ടിന്റെ ഇഗ സ്യാംതെകിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ഹാലെപിന്റെ ജയം (3–6, 6–1, 6–4).
കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലേക്കുള്ള വഴിയിൽ ഹാലെപിനെ ഇഗ അട്ടിമറിച്ചിരുന്നു. ഗാർബൈൻ മുഗുരുസയെ തോൽപിച്ച് നവോമി ഒസാക്കയും മുന്നേറി (4–6,6–4,7–5). പുരുഷൻമാരിൽ 3–ാം സീഡ് ഡൊമിനിക് തീം പുറത്തായതാണ് വലിയ ഞെട്ടൽ. ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവാണ് യുഎസ് ഓപ്പൺ ചാംപ്യനെ മടക്കിയത് (6–4, 6–4, 6–0).
യോഗ്യതാ റൗണ്ട് കളിച്ച് ആദ്യ ഗ്രാൻസ്‌ലാമിനെത്തി സ്വപ്നതുല്യമായ കുതിപ്പു തുടരുന്ന റഷ്യൻ താരം അസ്‌ലാൻ കരാറ്റ്സെവാണ് ദിമിത്രോവിന്റെ എതിരാളി. വയറ്റിലെ പരുക്ക് അലട്ടിയിട്ടും നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ച് ജയിച്ചു കയറി. മിലോസ് റാവോണികിനെതിരെ 4 സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെർബിയൻ താരത്തിന്റെ ജയം. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് ക്വാർട്ടറിൽ ജോക്കോവിച്ചിനെ കാത്തിരിക്കുന്നത്.
English Summary: Australian open tennis woman quarter final