ADVERTISEMENT

‘കളിക്കളത്തിൽ രാഷ്ട്രീയം കലർത്തുന്നത് ഒരു യഥാർഥ കായികതാരത്തിനു യോജിച്ച രീതിയല്ല’ – കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി ജപ്പാൻ താരം നവോമി ഒസാകയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന പ്രധാന വിമർശനമായിരുന്നു ഇത്. യുഎസ് ഓപ്പൺ കിരീടമുയർത്തിയശേഷം ട്വിറ്ററിലൂടെ ഒസാക അതിനു മറുപടി നൽകിയതിങ്ങനെ: ‘എനിക്കെതിരെ വിമർശനമുയർത്തുന്നവരാണ് എന്റെ പ്രചോദനം. നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത്തരം നിലപാടുകളുമായി എനിക്കു കഴിയുന്നിടത്തോളം കാലം ഞാൻ ഇവിടെയുണ്ടാകും.’ അതാണ് ഒസാക. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു പിൻമാറിയപ്പോഴും നിലപാടിലെ ഈ കരുത്ത് ഒസാകയിൽ കണ്ടു.

നീതികേടുകളോടുള്ള പോരാട്ടം ഒസാക ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പഠനാർഥം ജപ്പാനിലെത്തിയ ഹെയ്തി സ്വദേശി ലിയനാഡ് ഫ്രാങ്കോയുടെയും ജപ്പാൻകാരി തമാകിയുടെയും മകൾ 3–ാം വയസ്സിലാണു മാതാപിതാക്കൾക്കൊപ്പം യുഎസിലെത്തുന്നത്. വർണവെറിക്ക് ഇരയാക്കപ്പെട്ട ബാല്യമായിരുന്നു ഒസാകയുടേത്.

പ്രതിസന്ധികളെ നേരിടാൻ റാക്കറ്റായിരുന്നു ആയുധം. ഹെയ്തി സ്വദേശികൾ മാത്രമുള്ള മേഖലയിൽ താമസിച്ച് മക്കളായ ഒസാകയ്ക്കും മാരിക്കും ടെന്നിസ് പരിശീലനം നൽകാൻ ഫ്രാങ്കോയ്ക്കു സ്വയം രംഗത്തിറങ്ങേണ്ടി വന്നു. ആദ്യം ഫ്രാങ്കോ ടെന്നിസ് പാഠങ്ങൾ പഠിച്ചു. പിന്നീടു മക്കൾക്കു പരിശീലകനായി.

നവോ എന്ന ജാപ്പനീസ് വാക്കിന് ‘തുറന്നു പറയുക’ എന്നാണർഥം. പേരിനോടു 100 ശതമാനവും ആത്മാർഥത കാട്ടുന്നവളാണ് നവോമി ഒസാക. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിൽ താരത്തിന്റെ ധീരമായ നിലപാടുകൾ ലോകം കണ്ടു. യുഎസിൽ പൊലീസിന്‌റെയും തദ്ദേശീയരുടെയും ക്രൂരതയ്ക്കിരയായി ജീവൻ വെടിഞ്ഞ കറുത്ത വർഗക്കാരുടെയും അഭയാർഥികളുടെയും പേരുകളെഴുതിയ മാസ്‌ക്കുകൾ അണിഞ്ഞായിരുന്നു ഓരോ മത്സരത്തിലും താരം ഇറങ്ങിയത്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ ക്യാംപെയ്ൻ സജീവമായി നിന്ന കാലത്ത് ഇളകാത്ത നിലപാടുമായി നവോമി കോർട്ടിൽ നിറഞ്ഞു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സിൻസിനാറ്റിയിലെ വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പൺ ടൂർണമെന്‌റിൽനിന്ന് ഒസാക പിൻമാറിയതും നിലപാടിലെ ധീരതയായി ലോകം വാഴ്ത്തി.

യുഎസിലാണു ജീവിക്കുന്നതെങ്കിലും ജപ്പാനെ പ്രതിനിധീകരിച്ചാണ് ഒസാക കോർട്ടിലിറങ്ങുന്നത്. ‘ജൻമനാടിനോടുള്ള സ്നേഹം മാത്രമാണു കാരണം’ – താരം വിശദീകരിക്കുന്നു. ചെറുപ്പത്തിൽ ഒസാകയ്ക്കു പരിശീലനത്തിന് അവസരംപോലും കൊടുക്കാതിരുന്ന യുഎസ് ടെന്നിസ് അസോസിയേഷൻ, താരം തിളങ്ങാൻ തുടങ്ങിയതോടെ പരിശീലന മൈതാനങ്ങളുടെ കവാടങ്ങൾ തുറന്നു. പക്ഷേ, ഒസാക സ്നേഹപൂർവം അവരുടെ ക്ഷണം നിരസിച്ചു.

റാക്കറ്റ് കയ്യിലില്ലെങ്കിൽ ഒസാക ഒരു സാധാരണ പെൺകുട്ടിയാണ്. ഇരുപത്തിമൂന്നുകാരിയെ നേരിട്ടറിയാവുന്നവരെല്ലാം ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2018ൽ യുഎസ് ഓപ്പൺ കിരീടമുയർത്തി ആദ്യ ഗ്രാൻസ്‌ലാം നേടിയതിനുശേഷം താൻ അനുഭവിച്ച മാനസിക സമ്മർദത്തെപ്പറ്റി താരം തന്നെ പിന്നീടു വെളിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, കോർട്ടിലിറങ്ങിയാൽ ഒസാക ആളാകെ മാറും. എതിരാളിക്ക് ഒരവസരവും കൊടുക്കാത്ത തന്ത്രശാലി; നിലപാടിൽ വെള്ളം ചേർക്കാത്ത പോരാളിയും.

English Summary: Naomi Osaka withdraws from French Open after bitter media boycott row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com