പാരിസിൽ ഇരട്ടക്കിരീടവുമായി ക്രെജിക്കോവ; യാന, നിങ്ങളിതു കാണുന്നില്ലേ..!
Mail This Article
പാരിസ് ∙ റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ നിന്ന് ബാർബോറ ക്രെജിക്കോവ ആകാശത്തേക്കു നോക്കി. ഉയരങ്ങളിലിരുന്ന് തന്റെ വിജയം ‘കാണുന്ന’ മുൻ പരിശീലകയെ ഓർത്ത് കണ്ണീർപ്പൊഴിച്ചു. വനിതാ സിംഗിൾസിലെ ആദ്യ ഗ്രാൻസ്‍ലാം കിരീട വിജയത്തിനു തൊട്ടുപിന്നാലെ വനിതാ ഡബിൾസിലും കിരീടമുറപ്പിച്ച ചെക് റിപ്പബ്ലിക് താരം ക്രെജിക്കോവ തന്റെ ഇരട്ട കിരീടങ്ങളും സമർപ്പിച്ചത്, അകാലത്തിൽ അന്തരിച്ച മുൻ വിമ്പിൾഡൻ ചാംപ്യൻ യാന നൊവോത്‌നയ്ക്കാണ്.
കാൻസർ ബാധിച്ച് 2017ൽ അന്തരിച്ച യാന നൊവോത്‌ന, കെജ്രിക്കോവയുടെ ആദ്യകാല പരിശീലകയായിരുന്നു. ‘ യാന എന്റെ വിജയം കാണുന്നുണ്ട്. ഒരു ഗ്രാൻസ്‍ലാം കിരീടം നേടാൻ ആദ്യ പ്രചോദനം നൽകിയത് അവരാണ്– കെജ്രിക്കോവ വികാരാധീനയായി. ഫ്രഞ്ച് ഓപ്പണിലെ രണ്ടാം കിരീടത്തിലൂടെ ചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു ക്രെജിക്കോവ. 21 വർഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പണിലെ 2 വനിതാ കിരീടങ്ങളും ഒരാൾ സ്വന്തമാക്കുന്നത്.
ചെക്ക് താരം കാതറീന സിനിയക്കോവയ്ക്കൊപ്പം മത്സരിക്കുന്ന ക്രെജിക്കോവയും പോളണ്ടിന്റെ ഇഗ സ്യാംതെകും അമേരിക്കയുടെ ബെതനി മാറ്റെക് സാൻഡ്സും ചേർന്നുള്ള സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണു തോൽപിച്ചത്. (6-4, 6-2).
Content Highlight: Barbora Krejcikova, French Open Tennis