ജോക്കോവിച്ചിന് 19–ാം ഗ്രാൻസ‍്‍ലാം കിരീടം; ഫെഡറർക്കും നദാലിനും തൊട്ടുപിന്നിൽ
Mail This Article
പാരിസ് ∙ റാഫേൽ നദാൽ എന്ന ഫ്രഞ്ച് ഓപ്പണിന്റെ വൻമല കടന്നെത്തിയ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്താൻ സിറ്റ്സിപാസെന്ന യുവപോരാളിക്കുമായില്ല. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ ആദ്യ രണ്ടു സെറ്റുകൾ നേടി അട്ടിമറി സൂചന നൽകിയ സ്റ്റെഫാനസ് സിറ്റ്സിപാസ് ലോക ഒന്നാം നമ്പർ താരത്തിന്റെ പരിചയ സമ്പത്തിനു മുന്നിൽ കീഴടങ്ങി. സ്കോർ 6-7, 2-6, 6-3, 6-2, 6-4.
പുരുഷ സിംഗിൾസിലെ 4 ഗ്രാൻസ്‍ലാമുകളും 2 തവണ വീതം നേടിയ മൂന്നാമത്തെ താരമെന്ന നേട്ടം കൂടിയാണ് സെർബിയക്കാരൻ സ്വന്തമാക്കിയത്. കഴിഞ്ഞ 52 വർഷത്തിനിടയിലെ ആദ്യ താരവും. പുരുഷ ടെന്നിസിലെ ത്രിമൂർത്തികളിൽ റോജർ ഫെഡറർക്കും റാഫേൽ നദാലിനും ഇതുവരെ സ്വന്തമാക്കാനാവാത്ത നേട്ടമാണിത്.
ഓസ്ട്രേലിയൻ താരങ്ങളായ റോഡ് ലേവറും റോയ് എമേഴ്സണുമാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളവർ. ഫ്രഞ്ച് ഓപ്പണിലൂടെ 19–ാം ഗ്രാൻസ‍്‍ലാം കിരീടം നേടിയ മുപ്പത്തിനാലുകാരൻ ജോക്കോവിച്ച് 20 കിരീടങ്ങളുള്ള ഫെഡറിനും നദാലിനും തൊട്ടു പിന്നിലെത്തി.
English Summary: Novak Djokovic wins French open tennis singles title