ജോക്കോവിച്ച് സെമിയിൽ; വിമ്പിൻഡനിൽ താരത്തിന്റെ 10–ാം സെമി
Mail This Article
ലണ്ടൻ ∙ പുൽകോർട്ടിലെ 100–ാം വിജയത്തോടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് കരിയറിലെ 10–ാം വിമ്പിൾഡൻ സെമിഫൈനൽ യോഗ്യതയുറപ്പിച്ചു. ഹംഗറിയുടെ മാർട്ടൻ ഫുച്ചോവിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നിലവിലെ ചാംപ്യന്റെ വിജയം (6-3, 6-4, 6-4).
പുൽകോർട്ടുകളിൽ നടന്ന മത്സരങ്ങളിൽ തന്റെ 100–ാം വിജയം കുറിച്ച ജോക്കോയുടെ കരിയറിലെ 41–ാം ഗ്രാൻസ്‍ലാം സെമിഫൈനലാണിത്. വിമ്പിൾഡനിലെ പത്താമത്തേതും. 2007ൽ 20–ാം വയസ്സിലാണ് ജോക്കോവിച്ച് ആദ്യമായി വിമ്പിൾഡൻ സെമിയിൽ മത്സരിച്ചത്. നാളെ നടക്കുന്ന സെമിയിൽ കാനഡയുടെ ഡെനിസ് ഷപോവാലവാണ് എതിരാളി. 5 സെറ്റു നീണ്ട മാരത്തൺ പോരാട്ടത്തിൽ റഷ്യയുടെ കാരൻ ഖാച്ചനോവിനെ തോൽപിച്ചാണ് പത്താം സീഡായ ഷപോവാലവ് സെമി ടിക്കറ്റെടുത്തത്.
എന്നാൽ 21–ാം ഗ്രാൻസ്‍ലാം കിരീടമെന്ന റെക്കോർഡിലേക്കു റാക്കറ്റു വീശിയെത്തിയ സ്വിറ്റ്‍സർലൻഡ് താരം റോജർ ഫെഡറർ സെമി കാണാതെ പുറത്തായി. പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കസാണ് ക്വാർട്ടറിൽ എതിരില്ലാത്ത 3 സെറ്റുകൾക്കു ഫെഡററെ അട്ടിമറിച്ചത് (6-3,7-6,6-0). അടുത്തമാസം 40–ാം വയസ്സിലേക്കു കടക്കുന്ന ഫെഡറർ 24 കാരനായ ഹർക്കസിന്റെ പോരാട്ടവീര്യത്തിനു മുൻപിൽ കീഴടങ്ങുകയായിരുന്നു.
മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ– രോഹൻ ബൊപ്പണ്ണ സഖ്യം പുറത്തായി. പ്രീക്വാർട്ടറിൽ ആന്ദ്രെയ ക്ലെപാച്–ഷാൻ ഷൂലിയൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. വിമ്പിൾഡനിൽ വനിതകളുടെ സെമിഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും.
English Summary: Djokovic Records 100th Grass-Court Match Win, Reaches Wimbledon Semi-finals