ADVERTISEMENT

വൈവിധ്യങ്ങളുടെ റാലികളും എയ്സുകളും ഡ്രോപ് ഷോട്ടുകളും നിറഞ്ഞു നിൽക്കുന്ന പുൽക്കോർട്ടാണ് യുഎസ് ഓപ്പൺ ജേതാവ് എമ്മ റഡുകാനുവിന്റെ ജീവിതം. പിതാവ് ഇയാൻ റഡുകാനു റുമേനിയക്കാരനാണ്. അമ്മ റെനീ (യഥാർഥ പേര് ഡോങ് മെയ് ഷായ്) ചൈനക്കാരിയാണ്. ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഇരുവരും ഒന്നിച്ചതു കാനഡയിൽവച്ചാണ്. എമ്മയുടെ ജനനം കാനഡയിലെ ടൊറന്റോയിൽ. എമ്മയ്ക്കു 2 വയസ്സുള്ളപ്പോൾ കുടുംബം ബ്രിട്ടനിലേക്കു കുടിയേറി.

കനേഡിയൻ, ബ്രിട്ടിഷ് പൗരത്വമുള്ള എമ്മയ്ക്ക് ഇംഗ്ലിഷിനു പുറമേ പിതാവിന്റെ ജൻമനാട്ടിലെ റുമേനിയനും അമ്മയുടെ നാട്ടിലെ മാൻഡരിനും സംസാരിക്കാനും വായിക്കാനും അറിയാം. റുമേനിയയിൽ താമസിക്കുന്ന മുത്തശ്ശി പറഞ്ഞുകൊടുക്കുന്ന വിഭവങ്ങൾ സ്വയം പാകം ചെയ്യാൻ സമയം കണ്ടെത്തുന്ന ഈ കൗമാരക്കാരി മാതാപിതാക്കളുടെ ഏക മകളാണ്. യോഗ്യതാ റൗണ്ടിൽ പുറത്താകുമെന്നു കരുതി നാട്ടിലേക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തശേഷം ന്യൂയോർക്കിലേക്കെത്തിയ എമ്മ മടങ്ങുന്നത് ജേതാവായാണ്.

5–ാം വയസ്സിൽ ടെന്നിസ് റാക്കറ്റ് പിടിച്ചു. കാർട്ടിങ്ങും ഗോൾഫും ബാലെ നൃത്തവുമൊക്കെ കുട്ടിക്കാലം മുതലേ അഭ്യസിച്ച എമ്മയുടെ മനസ്സ് പക്ഷേ, ടെന്നിസ് കോർട്ടിൽ ഉടക്കിനിന്നു. 2018ൽ 16–ാം വയസ്സിൽ പ്രഫഷനലായി. കഴിഞ്ഞ വിമ്പിൾഡനിൽ ഗ്രാൻസ്‌ലാം അരങ്ങേറ്റം. പ്രീക്വാർട്ടർ വരെയെത്തി ഞെട്ടിച്ചു. പക്ഷേ, പ്രീക്വാർട്ടർ മത്സരത്തിനിടെ ശ്വാസതടസ്സം നേരിട്ടു പിൻമാറേണ്ടി വന്നതിനാൽ കണ്ണീർ മടക്കം.

Emma-Raducanu-simona-halep
എമ്മ റഡുകാനു റുമേനിയൻ ടെന്നിസ് താരം സിമോണ ഹാലെപ്പിനൊപ്പം. 2014ലെ ചിത്രം.

മൂന്നര മാസത്തിനിടെ റാങ്കിങ്ങിൽ വൻ മുന്നേറ്റമാണ് എമ്മ നടത്തിയത്. വിമ്പിൾഡനിൽ മത്സരിക്കുമ്പോൾ 338–ാം റാങ്കിലായിരുന്നു. 4–ാം റൗണ്ടിലെത്തിയതോടെ 186ലേക്കു കുതിപ്പ്. യുഎസ് ഓപ്പണിനു തൊട്ടുമുൻപു ഷിക്കാഗോയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയതോടെ 150–ാം റാങ്കിലേക്ക്. യുഎസ് ഓപ്പൺ ജേതാവായതോടെ ഇന്നു മുതൽ 23–ാം റാങ്കിൽ. കളിയിൽ മാത്രമല്ല, പഠനത്തിലും മിടുക്കിയാണ് എമ്മ. ഇന്ത്യയിലെ പ്ലസ്ടുവിനു തുല്യമായ ബ്രിട്ടനിലെ പരീക്ഷയിൽ കണക്കിൽ എ ഗ്രേഡ് നേടിയ എമ്മ ഇക്കണോമിക്സിൽ എ സ്റ്റാർ ഗ്രേഡാണു സ്വന്തമാക്കിയത്.

കൊടുങ്കാറ്റുകളെ നേരിട്ടാണു താരം കിരീടത്തിലേക്കെത്തിയതെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. യുഎസ് ഓപ്പൺ യോഗ്യത നേടി ഷിക്കാഗോയിൽനിന്നു ന്യൂയോർക്കിലേക്കു വരാൻ കാത്തിരിക്കുമ്പോഴാണു ഹെൻറി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വിമാനം റദ്ദാക്കിയതോടെ യുഎസ് ഓപ്പൺ പങ്കാളിത്തം ആശങ്കയിലായെങ്കിലും ഒടുവിൽ ന്യൂയോർക്കിലെത്താൻ കഴിഞ്ഞു. ചാംപ്യൻഷിപ്പിനിടെയാണ് ഐഡ ചുഴലിക്കാറ്റിന്റെ വരവ്. ഇടയ്ക്കിടെ കളി മുടങ്ങിയെങ്കിലും കോർട്ടിലെ എമ്മ കൊടുങ്കാറ്റിനു മുന്നിൽ ഐഡ നിഷ്പ്രഭയായിപ്പോയി.

English Summary: Emma Raducanu: A teenage supernova

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com