ADVERTISEMENT

മെൽബൺ ∙ 2010 ഫുട്ബോൾ ലോകകപ്പിലെ വുവുസേല നാദം പോലൊന്ന് ഇപ്പോഴിതാ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കോർട്ടുകളെയും കീഴടക്കുന്നു. വുവുസേല ഒരു സംഗീതോപകരണമായിരുന്നെങ്കിൽ മെൽ‍ബൺ പാർക്കിൽ ഒരു ആഘോഷ ശബ്ദമാണ് ഗാലറികളി‍ൽ നിന്നുയരുന്നത്. ശരിക്കു പറഞ്ഞാൽ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സ്യൂ’ ഗോളാഘോഷം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കാണികൾ പരക്കെ ഇത് അനുകരിച്ചു തുടങ്ങിയതോടെ പരാതികളും ഉയർന്നു തുടങ്ങി. ‘വല്ലാത്ത അലോസരം തന്നെ’– ബ്രിട്ടിഷ് താരം ആൻഡി മറെ കഴിഞ്ഞ ദിവസം പറഞ്ഞു.

∙ എന്താണ് സ്യൂ?

ഗോളടിച്ച ശേഷം ഉയർന്നു ചാടി നെഞ്ചു വിരിച്ചു നിൽക്കുന്ന ക്രിസ്റ്റ്യനോ റൊണാൾഡോ പറയുന്ന വാക്കുകളാണ് സ്യൂ. അതിന്റെ അർഥമെന്തെന്ന് ക്രിസ്റ്റ്യാനോ തന്നെ പറയട്ടെ: ‘റയൽ മഡ്രിഡിൽ കളിക്കുമ്പോൾ ചെൽസിക്കെതിരെ ഒരു പ്രീസീസൺ സൗഹൃദ മത്സരത്തിലാണ് ഞാൻ ഈ ആഘോഷം ആദ്യമായി നടത്തിയത്. ഗോളടിക്കുമ്പോൾ ‘സ്സി’ എന്നു പറയുന്നത് ഞങ്ങൾക്കിടയിൽ പതിവായിരുന്നു. ‘യെസ്’ എന്നേ അതിനർഥമുള്ളൂ. അതു തന്നെയാണ് ഞാനും പറഞ്ഞത്..’

റയലിൽനിന്നു യുവന്റസിലേക്കും പിന്നീടു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പോയപ്പോഴും ക്രിസ്റ്റ്യാനോ തന്റെ ഗോളാഘോഷം കൈവിട്ടില്ല. ആഘോഷത്തിനു സ്യൂ എന്നു വിളിപ്പേരുമായി. ലോകമെങ്ങും തിരിച്ചറിയപ്പെടുന്ന ഒരു മുദ്രയായി ഇതുമാറി. ഫിഫ വിഡിയോ ഗെയിമിലും ആഘോഷം ഇടംപിടിച്ചു. ക്രിസ്റ്റ്യാനോ ആരാധകരായ മറ്റു കായികതാരങ്ങൾ ഇത് അനുകരിക്കുന്നത് പതിവായിരുന്നെങ്കിലും കൂട്ടത്തോടെ ആഘോഷിക്കപ്പെടുന്നത് ഇപ്പോൾ ഓസ്ട്രേലിയൻ ഓപ്പണിൽ.

∙ കിർഗിയോസിന്റെ ‘സ്യൂ’

ബ്രിട്ടിഷ് താരം ലയാം ബ്രോഡിക്കെതിരെ ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് ജയിച്ച മത്സരത്തിലാകെ ‘സ്യൂ’ മയമായിരുന്നു. ‘10 മിനിറ്റ് കൊണ്ട് കാണികൾ ഇതു നിർത്തും എന്നാണ് എനിക്കു തോന്നിയത്. എന്നാൽ 2 മണിക്കൂറിലേറെ അവരിതു ചെയ്തു കൊണ്ടിരുന്നു’ – കാണികളുടെ ആവേശം ഏറ്റെടുത്ത് റൊണാൾഡോയെപ്പോലെ നെഞ്ചുവിരിച്ചു നിന്ന് അവരെ അഭിവാദ്യം ചെയ്താണു കിർഗിയോസ് കോർട്ട് വിട്ടത്. മെൽബണിൽ സ്യൂ തുടരുമെന്നാണു കോർട്ടിൽ നിന്നുള്ള സൂചന.

English Summary: Why are Australian Open fans shouting "Siuuu!" at tennis players? Cristiano Ronaldo's celebration explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com