ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സെമിഫൈനലിലെത്തിയതോടെ 21 ഗ്രാൻസ്‌‍ലാം ടെന്നിസ് കിരീടങ്ങളെന്ന ചരിത്രനേട്ടത്തിലേക്ക് റാഫേൽ നദാൽ ഒരു പടികൂടി അടുത്തു. ക്വാർട്ടറിൽ 4 മണിക്കൂർ നീണ്ട മാരത്തൺ പോരാട്ടത്തിൽ കാനഡയുടെ ഡെനിസ് ഷപോവാലവിനെയാണ് സ്പാനിഷ് സൂപ്പർ താരം ഇന്നലെ കീഴടക്കിയത് (6-3,6-4,4-6,3-6,6-3). കൂടുതൽ ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന നേട്ടത്തിൽ റോജർ ഫെഡററെയും നൊവാക് ജോക്കോവിച്ചിനെയും മറികടന്ന് ഒന്നാമതെത്താനുള്ള സുവർണാവസരമാണ് നദാലിന് ഈ ടൂർ‌ണമെന്റ്. നിലവിൽ 20 ഗ്രാൻസ്‍ലാം കിരീടങ്ങളുമായി 3 പേരും ഒപ്പത്തിനൊപ്പമാണ്. ഫെഡററും ജോക്കോവിച്ചും ഇത്തവണ മെൽബണിൽ മത്സരിക്കുന്നില്ല. 

21 വയസ്സുകാരന്റെ ചുറുചുറുക്കോടെ കളത്തിലിറങ്ങിയ ഷപോവാലവിനെ പരിചയസമ്പത്തിന്റെ കരുത്തുമായാണ് 35 വയസ്സുകാരൻ നദാൽ ഇന്നലെ നേരിട്ടത്. വയറുവേദനയെത്തുടർന്നു മത്സരത്തിനിടെ വൈദ്യസഹായം തേടിയ നദാൽ തുടർന്ന് വേദനയെയും അതിജീവിച്ചു പോരാടി. ആദ്യ 2 സെറ്റുകൾ നേടിയ നദാൽ നേരിട്ടുള്ള സെറ്റുകൾക്കു മത്സരം ജയിക്കുമെന്നു കരുതിയെങ്കിലും ഉജ്വല മികവോടെ തിരിച്ചെത്തിയ കനേഡിയൻ താരം തുടർന്നുള്ള 2 സെറ്റുകൾ പിടിച്ചെടുത്തു.

നിർണായകമായ അഞ്ചാം സെറ്റിന്റെ തുടക്കത്തിൽ‌ ഷപോവാലവിന്റെ സെർവ് ബ്രേക്ക് ചെയ്ത നദാൽ 3–0ന് ലീഡെടുത്തു. സമ്മർദത്തിന് അടിപ്പെട്ട് എതിരാളി വരുത്തിയ പിഴവുകളും അവസാന സെറ്റിൽ നദാലിനു നേട്ടമായി. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബറെറ്റിനിയാണ് നദാലിന്റെ എതിരാളി. ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ബെറെറ്റിനി സെമിയിലേക്കു മുന്നേറിയത്. (6–4,6–4,3–6,3–6, 6–2).

∙ ഗ്രാൻസ്‍ലാം ടെന്നിസിൽ റാഫേൽ നദാൽ സെമിയിലെത്തുന്നത് ഇതു 32–ാം തവണയാണ്. ഓസ്ട്രേലിയൻ ഓപ്പണിൽ ഏഴാം തവണയും. റോജർ ഫെ‍ഡറർ 46 തവണയും ജോക്കോവിച്ച് 32 തവണയും ഗ്രാൻ‌സ്‌ലാം സെമി കളിച്ചു.

വനിതകളിൽ അട്ടിമറി

വനിതാ സിംഗിൾസിൽ നാലാംസീഡും ഫ്രഞ്ച് ഓപ്പൺ ചാംപ്യനുമായ ബാർബറ ക്രെജിക്കോവയെ അട്ടിമറിച്ച് (6–3, 6–2) യുഎസിന്റെ മാഡിസൻ കീ സെമിയിലെത്തി.  മറ്റൊരു യുഎസ് താരം ജസീക്ക പെൻഗുലയെ അനായാസം തോൽപിച്ച് ഒന്നാംസീഡ് ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയും (6-2,6-0) സെമിയിലെത്തി. 

English Summary: Australian Open: Rafael Nadal outlasts Denis Shapovalov in five-set thriller to reach semis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com