മഡ്രിഡ് ∙ ടെന്നിസിൽ തലമുറമാറ്റത്തിന്റെ സൂചന നൽകി മഡ്രിഡ് ഓപ്പണിൽ പത്തൊൻപതുകാരൻ കാർലോസ് അൽകാരാസ് കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലിനെ കീഴടക്കി സെമിയിലെത്തി. സ്പാനിഷ് ടെന്നിസിൽ നദാലിന്റെ പിൻഗാമി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അൽകാരാസ് 6–2, 1–6, 6–3നാണ് കളിമൺ കോർട്ടിൽ നദാലിനെ വീഴ്ത്തിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ കാൽക്കുഴയ്ക്കേറ്റ പരുക്കിനെ അതിജീവിച്ചാണ് അൽകാരാസിന്റെ വിജയം.
മഡ്രിഡിൽ 5 തവണ കിരീടം നേടിയിട്ടുള്ള നദാൽ 6 വർഷത്തിനിടെ ഇതാദ്യമാണ് ഒരു സ്പാനിഷ് കളിക്കാരനോട് തോൽക്കുന്നത്. 2016 ഓസ്ട്രേലിയൻ ഓപ്പണിൽ ഫെർണാണ്ടോ വെർഡാസ്കോ നദാലിനെ കീഴടക്കിയിരുന്നു.
ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനമുള്ള അൽകാരാസ് മഡ്രിഡിൽ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ഹ്യൂബർട്ട് ഹർകസിനെ 3–6, 4–6നു കീഴടക്കിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് സെമിയിൽ അൽകാരാസിന്റെ എതിരാളി. സ്റ്റെഫാനോസ് സിറ്റ്സിപാസും അലക്സാണ്ടർ സ്വെരേവും തമ്മിലാണ് രണ്ടാം സെമി.
English Summary: Carlos Alcaraz beats his idol Nadal for the first time