ADVERTISEMENT

ന്യൂയോർക്ക് ∙ ആർതർ ആഷ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി നടക്കുന്ന യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ആരു ജയിച്ചാലും അതു ചരിത്രം. പുരുഷ ടെന്നിസിന് പുതിയ ഗ്രാൻസ്‌ലാം ചാംപ്യനെ ലഭിക്കും; ഒപ്പം ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന് പുതിയൊരു അവകാശിയുമാകും. 19 വയസ്സുകാരൻ സ്പെയിനിന്റെ കാർലോസ് അൽകാരാസും ഇരുപത്തിമൂന്നുകാരൻ നോർവേയുടെ കാസ്പർ റൂഡും തമ്മിലുള്ള ന്യൂജെൻ ഫൈനലിന്റെ ആവേശമുയർ‌ത്തുന്ന കാര്യങ്ങൾ ഇതുൾപ്പെടെ ഒട്ടേറെയുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 1.30നാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തത്സമയം. ഇരുവരും തമ്മിൽ മുൻപ് ഏറ്റുമുട്ടിയ 2 മത്സരങ്ങളിലും ജയം അൽകാരാസിനായിരുന്നു. 

അഞ്ചിൽ ജയിച്ച് അൽകാരാസ് 

റാഫേൽ നദാലിനെയടക്കം അട്ടിമറിച്ചെത്തിയ യുഎസ് താരം ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപിച്ചാണ് അൽകാരാസ് തന്റെ കന്നി ഗ്രാൻസ്‌ലാം ഫൈനലിന് യോഗ്യത നേടിയത്. വാശിയേറിയ പോരാട്ടം 5 സെറ്റ് നീണ്ടു (6-7, 6-3, 6-1, 6-7, 6-3). ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സ്പാനിഷ് താരം 5 സെറ്റ് ഗെയിം കളിച്ചത്.  ഇന്നത്തെ ഫൈനലിൽ ജയിച്ചാൽ പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കാം. 2001ൽ ഇരുപതാം വയസ്സിൽ ഒന്നാം നമ്പറായ ഓസ്ട്രേലിയക്കാരൻ‌ ലെയ്‌ട്ടൻ ഹെവിറ്റിന്റെ പേരിലാണ് നിലവിൽ റെക്കോർഡ്. 

 നാലിൽ തീർത്ത് റൂഡ് 

റഷ്യയുടെ കാരൻ ഖാച്ചനോവിനെ തോൽ‌പിച്ചാണ് (7-6, 6-2, 5-7, 6-2) അഞ്ചാം സീ‍ഡ് കാസ്പർ റൂ‍‍ഡിന്റെ ഫൈനൽ പ്രവേശം. റൂ‍ഡിന്റെ രണ്ടാം ഗ്രാൻസ്‌ലാം ഫൈനലാണിത്. ഫ്രഞ്ച് ഓപ്പൺ‌ ഫൈനലിൽ റാഫേൽ‌ നാദാലിനോട് നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ട റൂഡിന് അതിന്റെ നിരാശ തീർക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ കലാശപ്പോരാട്ടം. ഗ്രാൻസ്‌ലാം ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ നോർവേ താരമെന്ന നേട്ടവും ഒരു മത്സരമകലെ റൂഡിനെ കാത്തിരിക്കുന്നു.

English Summary: Alcaraz, Ruud to play for world No. 1 ranking in 2022 US Open men's singles final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com