യുഎസ് താരത്തോടു തോറ്റു; റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് പുറത്ത്
Mail This Article
മെൽബണിൽ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ മൂന്നാം ദിനം റോഡ് ലേവർ അരീനയിൽ വൻമരം വീണു. പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ സ്പെയിനിന്റെ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. ലോക റാങ്കിങ്ങിൽ 65–ാം സ്ഥാനത്തുള്ള യുഎസിന്റെ മക്കൻസി മക്ഡൊണാൾഡാണ് നദാലിനെ തോൽപിച്ചത് (6-4, 6-4, 7-5).
മത്സരത്തിനിടെ നദാലിന്റെ ഇടുപ്പിനു പരുക്കേറ്റിരുന്നു. മെഡിക്കൽ ടൈം ഔട്ടിനുശേഷം തിരിച്ചെത്തിയെങ്കിലും മത്സരത്തിലുടനീളം നദാലിനെ വേദന അലട്ടി. ബ്രിട്ടന്റെ ജാക്ക് ഡ്രേപ്പറിനെതിരായ ആദ്യ റൗണ്ട് മത്സരത്തിലും നദാൽ പരുക്കിനെ അതിജീവിച്ചാണ് മത്സരിച്ചത്. 7 വർഷത്തിനു ശേഷമാണ് നദാൽ ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിന്റെ തുടക്കത്തിലേ പുറത്താകുന്നത്. 2016 ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായതായിരുന്നു ഇതിനു മുൻപത്തെ വലിയ തിരിച്ചടി.
വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് കൊളംബിയയുടെ കാമില ഒസോരിയയെ തോൽപിച്ച് മൂന്നാം റൗണ്ടിലെത്തി (6-2, 6-3). ബ്രിട്ടന്റെ എമ റഡുകാനുവിനെ തോൽപിച്ച് (6-3, 7-6) യുഎസിന്റെ കൊക്കോ ഗോഫും മുന്നേറി.
English Summary: Defending champion Rafael Nadal knocked out of Australian Open