ജോക്കോവിച്ച് സെമിയിൽ; ടോമി പോൾ, ഖാച്ചനോവ്, സിറ്റ്സിപാസ് എന്നിവരും സെമിയിൽ
Mail This Article
മെൽബൺ ∙ കോവിഡ് വാക്സീൻ നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം തന്നെ വിലക്കിയ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇത്തവണ ഉജ്വല മുന്നേറ്റവുമായി സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. റഷ്യൻ താരം ആന്ദ്രെ റുബ്‌ലേവിനെ അനായാസം തോൽപിച്ച് നാലാം സീഡ് ജോക്കോ പുരുഷ സിംഗിൾസ് സെമിഫൈനലിൽ കടന്നു. സ്കോർ: 6–1,6–2,6–4. സെമിയിൽ യുഎസ് താരം ടോമി പോൾ ആണ് എതിരാളി.
യുഎസിൽനിന്നു തന്നെയുള്ള ഇരുപതുകാരൻ ബെൻ ഷെൽട്ടനെയാണ് ക്വാർട്ടറിൽ പോൾ മറികടന്നത് (7–6, 6–3, 5–7, 6–4). ഓസ്ട്രേലിയൻ ഓപ്പണിൽ 10–ാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. റഷ്യൻ താരം കാരൻ ഖാച്ചനോവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് മറ്റൊരു സെമി.
വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ അട്ടിമറിച്ച് പോളണ്ട് താരം മഗ്ദ ലിനറ്റ് സെമിയിലെത്തി (6–3,7–6). അഞ്ചാം സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയാണ് സീഡില്ലാ താരമായ ലിനറ്റിന്റെ അടുത്ത എതിരാളി. സബലേങ്ക ക്വാർട്ടറിൽ ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെ തോൽപിച്ചു (6–3,6–2).
എലീന റിബകീന, വിക്ടോറിയ അസറെങ്ക എന്നിവർ തമ്മിലാണ് മറ്റൊരു സെമി.
English Summary : Novak Djokovic enters Australian open finals