മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടാൻ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മത്സരിച്ചത് പേശിയിലെ പരുക്കുമായെന്നു വെളിപ്പെടുത്തൽ. തുടയിലെ പേശിയിൽ (ഹാം സ്ട്രിങ്) 3 സെന്റീമീറ്ററോളം നീളത്തിൽ പൊട്ടലുണ്ടെന്നു സ്കാനിങ്ങിൽ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിനു മുന്നോടിയായി നടന്ന അഡ്‌ലെയ്ഡ് ഓപ്പണിൽ മത്സരിക്കുന്നതിനിടെയാണ് മുപ്പത്തിയഞ്ചുകാരൻ ജോക്കോവിച്ചിനു പരുക്കേറ്റത്.
‘വിശ്രമം ആവശ്യമാണെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും മത്സരത്തിനിറങ്ങാനായിരുന്നു ജോക്കോയുടെ തീരുമാനം. പരുക്കും അതിന്റെ വേദനയും സഹിച്ചാണ് ചരിത്രവിജയം ജോക്കോ സ്വന്തമാക്കിയത്– ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് ഡയറക്ടർ ക്രെയ്ഗ് ടിലേ വെളിപ്പെടുത്തി. ‘മറ്റു കളിക്കാരാണെങ്കിൽ ടൂർണമെന്റിൽനിന്നു പിന്മാറാൻ തക്ക വിധമുള്ള പരുക്കു വകവയ്ക്കാതെയാണു ജോക്കോ കളിച്ചത്’– ഫൈനലിനു ശേഷം ജോക്കോയുടെ പരിശീലകൻ ഗോരാൻ ഇവാനിസെവിച്ചും ഇതേക്കുറിച്ചു പറഞ്ഞു.
‘ചെയ്യുന്ന ഓരോ കാര്യത്തിലും കൃത്യമായ ലക്ഷ്യബോധമുള്ളയാളാണ് ജോക്കോവിച്ച്. കഴിക്കുന്നതും കുടിക്കുന്നതും ചെയ്യുന്നതുമെല്ലാം അങ്ങനെയാണ്. ജീവിതത്തിലെ ഓരോ മിനിറ്റും ഇത്രമേൽ ലക്ഷ്യബോധമുള്ള ഒരാൾക്കു മാത്രമേ ഇങ്ങനെ കളിക്കളത്തിലും പെരുമാറാൻ സാധിക്കൂ.’ – ഇവാനിസെവിച്ച് പറഞ്ഞു. ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണ് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടം നേടിയത്.
English Summary: Djokovic competed in the Australian Open with a major injury