അരീന സബലേങ്കയുടെ ഹാട്രിക് കിരീടമോഹത്തിന് തിരിച്ചടി; മാഡിസൻ കീസിന് കന്നി ഗ്രാൻസ്‌ലാം കിരീടം- വിഡിയോ

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസിന്റെ മാഡിസൻ കീസിന്. വാശിയേറിയ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ വീഴ്ത്തിയാണ് യുഎസ് താരത്തിന്റെ കന്നി കിരീടനേട്ടം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ബെലാറൂസ് താരം അരീന സബലേങ്കയ്‌ക്ക് ഫൈനലിൽ പിഴച്ചു. സ്കോർ 6–3, 2–6, 7–5.
മത്സരത്തിന്റെ ആദ്യ സെറ്റിൽ തുടക്കം മുതൽ യുഎസ് താരത്തിന്റെ ആധിപത്യം പ്രകടമായിരുന്നു. 1–5ന് മുന്നിലെത്തിയ മാഡിസൻ കീസ്, നിലവിലെ ചാംപ്യനെ വിറപ്പിച്ച് ആദ്യ സെറ്റ് 6–3ന് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ബെലാറൂസ് താരം ശക്തമായി തിരിച്ചടിച്ചു. സെറ്റിൽ ഉടനീളം കൃത്യമായി ആധിപത്യം നിലനിർത്തിയ സബലേങ്ക 6–2ന് സെറ്റ് സ്വന്തമാക്കി.
ഇതോടെ മൂന്നാം സെറ്റ് നിർണായകമായി. സബലേങ്കയും മാഡിസൻ കീസും ഒപ്പത്തിനൊപ്പം പൊരുതിയതോടെ ഒരു ഘട്ടത്തില്‍ 4–4 എന്ന നിലയിലായിരുന്നു സ്കോർ. അവസാന നിമിഷങ്ങളിൽ പരിചയ സമ്പത്ത് മുതലാക്കി അരീന സബലേങ്ക പൊരുതിയെങ്കിലും കീസിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇതോടെ 7–5ന് മൂന്നാം സെറ്റ് സ്വന്തമാക്കിയ യുഎസ് താരത്തിന് കരിയറിലെ ആദ്യ ഗ്രാൻസ്‌ലാം കിരീടവും സ്വന്തം.
29 വയസ്സുകാരിയായ മാഡിസൻ കീസ് 2017ൽ യുഎസ് ഓപ്പണിന്റെ ഫൈനൽ കളിച്ചെങ്കിലും തോറ്റിരുന്നു. യുഎസിന്റെ തന്നെ സ്ലൊവാൻ സ്റ്റെഫാൻസിനു മുന്നിലാണ് അന്ന് കീസ് വീണത്. എട്ടു വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ഗ്രാൻസ്‌ലാം ഫൈനലിൽ കടന്ന കീസ്, ലോക ഒന്നാം നമ്പർ താരത്തെ തന്നെ വീഴ്ത്തി കന്നിക്കിരീടമെന്ന സ്വപ്നം നേടിയെടുത്തു.
നേരത്തെ, സെമി ഫൈനലിൽ ലോക രണ്ടാം നമ്പർ താരം ഇഗ സ്വാതെകിനെ വീഴ്ത്തിയാണ് കീസ് ഫൈനലിന് യോഗ്യത നേടിയത്. അതിനു മുൻപ് ആറാം സീഡ് എലേന റീബകീനയും 10–ാം സീഡ് ഡാനിയേല കോളിൻസും കീസിനു മുൻപിൽ മുട്ടുമടക്കി.