ഇന്ന് ആന ദിനം : മേപ്പടി മുകേഷിന്റെ 'ആനവിശേഷം'
Mail This Article
കുട്ടിക്കാലത്ത് തുടങ്ങിയ 'ആനപ്രാന്ത്' മുപ്പത്തിനാലാം വയസിലും ഈ യുവാവിനെ വിട്ടകന്നിട്ടില്ല. വലുതും ചെറുതുമായ ആനശിൽപങ്ങൾ നിർമിച്ചും ഗജവീരൻമാരുടെ ചിത്രങ്ങൾ അടങ്ങിയ കലണ്ടറുകൾ വിതരണം ചെയ്തും അവയോടുള്ള കമ്പവും ഇഷ്ടവും അടയാളപ്പെടുത്തുകയാണ് തോക്കാംപാറ മേപ്പടി മുകേഷ്.
കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രോത്സവത്തിനെത്തിയ ആനകളുമായി നാലാം വയസിൽ ചങ്ങാത്തം കൂടിയാണ് തുടക്കം. പാപ്പാൻമാർക്കൊപ്പം ചെലവഴിച്ച ബാല്യകാലം.
പന്ത്രണ്ടാമത്തെ വയസിൽ ആനയുടെ രൂപം സ്വന്തമായി തീർത്തു. കുലത്തൊഴിലായ മൂശാരിപ്പണി ചെയ്തിരുന്ന അച്ഛൻ ജോലിസമയത്ത് ബാക്കിവരുന്ന കളിമണ്ണും മെഴുകും മറ്റും മകന് കളിക്കാനായി നൽകുമായിരുന്നു. ഈ "കുട്ടിക്കളി"യാണ് ഗൗരവമേറിയ ശിൽപ
നിർമാണത്തിലേക്കു വഴി തുറന്നത്. ഇതിനകം നൂറോളം ആന ശിൽപങ്ങൾ ഒരുക്കിയിട്ടുണ്ട് കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ കൂടിയായ മുകേഷ്.
വീട്ടിലെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്നേഹോപഹാരമായി ഇവ കൈമാറുകയാണ് പതിവ്. മരം, പ്ലാസ്റ്റർ ഓഫ് പാരീസ്, ഫൈബർ, സിമന്റ, പിച്ചള എന്നിവയിലും രൂപങ്ങൾ ഒരുക്കാറുണ്ട്.
പന്ത്രണ്ടാമത്തെ വയസിൽ പാലക്കാട്ടെ ക്ഷേത്രത്തിനുവേണ്ടി കരിങ്കുട്ടിയുടെ വിഗ്രഹം നിർമിച്ചതും പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് നായയുടെ രൂപം തീർത്തുനൽകിയതുമെല്ലാം ക്രഡിറ്റിലുണ്ട്.
ആനപ്രേമി സംഘമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, മംഗലാംകുന്ന് കർണൻ, തൃക്കടവൂർ ശിവരാജു തുടങ്ങിയ തലയെടുപ്പുള്ള ആനകളുടെ ചിത്രങ്ങൾ അടങ്ങിയ കലണ്ടറുകൾ തയാറാക്കുന്നത്. കലണ്ടർ വിതരണത്തിൽ നിന്നു ലഭിക്കുന്ന തുക ജോലിക്കിടെ അപകടം പറ്റി പരുക്കേറ്റു കിടക്കുന്ന പാപ്പാൻമാരുടെ ചികിത്സയ്ക്കായാണ് ഉപയോഗിക്കുന്നത്.
കലണ്ടറുകളിൽ നല്ലൊരു പങ്കും മുകേഷ് വഴിയാണ് ആവശ്യക്കാരുടെ കൈകളിലെത്തുന്നത്.
ആനകളെ കാണാൻ മാത്രമായി ഉത്സവങ്ങൾക്കു പോകുന്ന പതിവ് എട്ടാമത്തെ വയസിൽ തുടങ്ങിയതാണ്. തൃശൂർ പൂരം, നെൻമാറ-വല്ലങ്ങിവേല, ഉത്രാളിക്കാവ് പൂരം, ചിനക്കത്തൂർ പൂരം തുടങ്ങിയവയ്ക്കെല്ലാമെത്തും. ആനകൾക്കു ഭക്ഷണം നൽകിയാണ് മടക്കം.