35 വർഷമായി മഹാബലി, തുടക്കം 12-ാം വയസ്സിൽ; അടൂർ സുനിൽകുമാർ റെക്കോര്‍ഡിലേക്ക്: വിഡിയോ
Mail This Article
ഓണക്കാലമായാൽ പിന്നെ തിരക്കാണ്. ആടയാഭരണങ്ങളെല്ലാം അണിഞ്ഞ് നാടു കാണാൻ ഇറങ്ങണം. നാട്ടുകാരെ കണ്ട് പരിചയം പുതുക്കണം. ഓണാശംസ അറിയിക്കണം. പറഞ്ഞുവരുന്നത് പാതാളത്തിൽ നിന്നും തന്റെ പ്രജകളെ കാണാൻ വരുന്ന മഹാബലി തമ്പുരാന്റെ കാര്യമല്ല. 35 വർഷമായി ഓണക്കാലത്ത് മാവേലി വേഷത്തിലെത്തുന്ന അടൂർ സുനിൽ കുമാറിനെ പറ്റിയാണ്.
പന്ത്രണ്ടാം വയസിൽ നാട്ടിലെ ക്ലബ്ബിനു വേണ്ടിയായിരുന്നു ആദ്യമായി മാവേലി വേഷം കെട്ടിയത്. അടുത്ത വർഷം മറ്റു ഓണഘോഷ വേദികളിലേക്കും ക്ഷണം ലഭിച്ചതോടെ സുനിൽ നാട്ടിലെ സ്ഥിരം മാവേലിയായി. പിന്നീട് 1978ൽ കേര ഫെഡിന്റെ ഓണഘോഷ വേദിയിലും മാവേലി ആയതോടെ ആവശ്യക്കാരും കൂടി. സർക്കാരിന്റെ സാംസ്‌കാരിക പരിപാടികൾ, വള്ളംകളി വേദികൾ, അത്തച്ചമയമഹോത്സവം തുടങ്ങി വലുതും ചെറുതുമായ നിരവധി വേദികളിൽ ഈ മാവേലി എത്തി.
കൊറോണക്കാലത്തെ ഓണത്തിലും സന്ദർശനം നടത്താൻ സുനിൽ കുമാർ മറന്നില്ല. ഓണം ഓൺലൈൻ ആയിരുന്നപ്പോൾ നമ്മുടെ മാവേലിയും ഓൺലൈനായി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും അടുത്തെത്തിയിരുന്നു. തിരുവനന്തപുരം ലുലുമാൾ ഉൾപ്പടെ നിരവധി ഇടങ്ങളിലേക്ക് ഇക്കൊല്ലവും സുനിലിനെ ക്ഷണിച്ചിട്ടുണ്ട്.
ഓണത്തിന് ഒരു മാസം മുൻപേ പരിപാടികളിലേക്ക് ബുക്കിങ് തുടങ്ങും. അപ്പോൾ മുതൽ ഒരുക്കങ്ങളും ആരംഭിക്കും. ആഭരണങ്ങളും കിരീടവുമെല്ലാം സ്വന്തമായിട്ടാണ് നിർമിക്കുന്നത്. വസ്ത്രങ്ങളും ഓലക്കുടയും മാത്രം പുറത്തു നിന്ന് വാങ്ങും. എല്ലാ സഹായവും പ്രോത്സാഹനവും നൽകി ഭാര്യ രജനിയും മകൾ മീനാക്ഷിയും കൂടെയുണ്ട്.
ദേശീയ കലാശ്രീ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും ഈ മാവേലിക്കു ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പരിപാടികളിൽ മാവേലി ആയതിനുള്ള ഗിന്നസ് റെക്കോർഡ് ആണ് ലക്ഷ്യം. രണ്ട് വർഷത്തിനുള്ളിൽ അതിലേക്കെത്താൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സുനിൽ കുമാർ.