ADVERTISEMENT

കോവിഡ്കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോൻ ശ്രദ്ധേയനാകുന്നത്. ലോക്ഡൗണിന്റെ പ്രതിസന്ധികൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ മലയാളികൾക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ ആ വിഡിയോ അവസരമൊരുക്കി. ശബ്ദാനുകരണത്തിലെ ‘പെർഫക്‌ഷൻ’ എല്ലാവരെയും വിസ്മയിപ്പിച്ചു. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി താരങ്ങൾ പിന്നാലെ പുറത്തു ചാടി. അസ്ത്രമൊഴിയാത്ത ആവനാഴി പോലെയായിരുന്നു മഹേഷിന്റെ തൊണ്ട. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് വന്നു. പിണറായി വിജയനെ കൊണ്ടു പാട്ടുപാടിക്കാനും നരേന്ദ്രമോദിയെ കൊണ്ട് ഏറ്റുപാടിക്കാനും മഹേഷിനായി. അനുകരണങ്ങൾ ഒരേ സമയം ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. ഒടുവിൽ വിക്രം സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും ഞെട്ടിച്ചു. 

എങ്ങനെ ഇത്ര കൃത്യതയോടെ അനുകരിക്കുന്നു? ഇനിയും എത്ര ശബ്ദങ്ങൾ കയ്യിലുണ്ട്? മഹേഷ് കുഞ്ഞുമോന്‍ എന്ന യുവകലാകാരൻ മനോരമ ഓൺലൈനോട് പറയുന്നു.

∙ അപ്രതീക്ഷിതവും അതിവേഗവുമായിരുന്നു ജീവിതത്തിലെ മാറ്റങ്ങൾ. എന്തു തോന്നുന്നു?

വളരെയധികം സന്തോഷമുണ്ട്. ആളുകൾ തിരിച്ചറിയുന്നു. നിരവധി അവസരങ്ങൾ ലഭിക്കുന്നു. അങ്ങനെ ജീവിതം സംതൃപ്തിയോടെ മുന്നോട്ട് പോകുകയാണ്. ഒരുപാട് ഇഷ്ടത്തോടെ ചെയ്തു തുടങ്ങിയതാണ് മിമിക്രി. അതിനു സ്വീകാര്യത ലഭിക്കുന്നത് ഭാഗ്യമായി കാണുന്നു. 

ചെറുപ്പം മുതൽ കലാപരമായ താൽപര്യമുണ്ട്. ചിത്ര രചന, പാട്ട് എന്നിവയിലായിരുന്നു ആദ്യമൊക്കെ കമ്പം. മിമിക്രി തുടങ്ങിയതോടെ ശ്രദ്ധ പൂർണമായും അതിലേക്ക് മാറി. കോളജ് പഠനകാലത്താണ് മിമിക്രിയിൽ സ്വന്തമായി ചില പരീക്ഷണങ്ങളും കണ്ടെത്തലുമൊക്കെ നടത്തിയത്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ശബ്ദം അനുകരിക്കുമായിരുന്നു. അന്ന് സ്റ്റേജുകളിലൊന്നും കാര്യമായ പ്രകടനങ്ങൾ നടത്തിയിരുന്നില്ല. 

മെക്കാനിക്കലില്‍ ഡിപ്ലോമ കഴിഞ്ഞ് പല സ്ഥാപനങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. അങ്ങനെ മുന്നോട്ടു പോകുന്നതിനിടിയലാണ് കോവിഡ് വ്യാപനമുണ്ടാകുന്നത്. അതോടെ എല്ലാവരെയും പോലെ ഞാനും വീട്ടിലായി. ചേട്ടന്‍ മിമിക്രി കലാകാരനാണ്. അദ്ദേഹത്തിന്റെ പ്രചോദനത്തിലാണ് പിണറായി സഖാവിന്റെ ശബ്ദം അനുകരിച്ച് വിഡിയോ ചെയ്തത്. ഒരു എന്റർടെയ്ൻമെന്റ് എന്ന നിലയിൽ വെറുതെ ചെയ്തതാണ്. ആ വിഡിയോയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു. തുടർന്നു ചെയ്ത അനുകരണങ്ങളും ശ്രദ്ധിക്കപ്പെട്ടു. അതോടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി.

ഇപ്പോൾ ഡബ്ബിങ്ങിന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. കോൾഡ് കേസ് എന്ന സിനിമയിൽ അന്തരിച്ച നടൻ അനിലിന് ശബ്ദം നൽകി. ഒടിടിയിൽ മിക്ക അന്യഭാഷാ സിനിമകളും മലയാളത്തില്‍ മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ നടന്മാരുടെ ശബ്ദം അനുകരിച്ച് ഡബ് ചെയ്യാൻ വിളിക്കാറുണ്ട്. മാസ്റ്ററും വിക്രമും ഉൾപ്പടെ മലയാളത്തിലേക്ക് മാറ്റിയ വിജയ് സേതുപതിയുടെ മിക്ക സിനിമകളിലും ഡബ് ചെയ്തിരുന്നു. സേതുപതിക്ക് ചെയ്യാൻ പോയി വിക്രമിലെ മറ്റ് 6 കഥാപാത്രങ്ങൾക്കു കൂടി ശബ്ദം നൽകി. ബ്രഹ്മാസ്ത്രയുടെ മലയാളം പതിപ്പിൽ രണ്ടു കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. നാട്ടിലും വിദേശത്തുമുൾപ്പെടെ പരിപാടികൾ അവതരിപ്പിക്കാ‍ന്‍ അവസരം കിട്ടുന്നതും ഭാഗ്യമായി കരുതുന്നു.

∙ അനായാസം ചെയ്യാനാവുന്ന ശബ്ദം? 

എല്ലാ ശബ്ദങ്ങളും അനായാസം ചെയ്യാനാണ് ശ്രമിക്കുന്നത്. നമ്മൾ ബുദ്ധിമുട്ടിയാണ് ചെയ്യുന്നതെങ്കിൽ അനുകരിക്കുന്നുവെന്ന തോന്നൽ കേൾക്കുന്നവർക്ക് ഉണ്ടാകും. അനായാസം ചെയ്താൽ താരങ്ങൾ മുമ്പിൽ നിന്നു സംസാരിക്കുന്നുവെന്നേ തോന്നൂ. അതാണു വേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു. ചില ശബ്ദങ്ങള്‍ ആദ്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നും. എങ്കിലും തുടർച്ചയായ പരിശീലനത്തിലൂടെ അത് അനായാസമായി മാറുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദമാണ് ഏറ്റവും എളുപ്പത്തിൽ ചെയ്യാനാവുന്നത്. ആ ശബ്ദം എന്റെ ശബ്ദത്തിൽ തന്നെ ഉള്ളതുകൊണ്ടാണ് അങ്ങനെയെന്ന് തോന്നുന്നു.

∙ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത്?

ചേട്ടൻ അജേഷിന്റെ പിന്തുണയാണ് എന്റെ കരുത്ത്. അദ്ദേഹവും മിമിക്രി മേഖലയിലുള്ള വ്യക്തി ആയതിനാൽ നല്ലതാണെങ്കിലും മോശമാണെങ്കിലും എല്ലാ കാര്യങ്ങളും കൃത്യമായി പറയും. െതറ്റുകൾ തിരുത്താനും മെച്ചപ്പെടുത്താനും അത് സഹായിക്കുന്നു. ആരെ ചെയ്യണം, എപ്പോൾ, എങ്ങനെ എന്നതിലെല്ലാം ചേട്ടന്റെ നിർദേശങ്ങളും അഭിപ്രായങ്ങളുമുണ്ട്. അതിലെ കൃത്യതയാണ് അനുകരണങ്ങൾ ശ്രദ്ധ നേടാൻ കാരണം.

∙ അഭിനയമോഹമുണ്ടോ ?

അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. മിമിക്രി ചെയ്യുമ്പോൾ അവരുടെ ശരീരഭാഷയും ഭാവങ്ങളും അനുകരിക്കുന്നതു സ്വാഭാവികം മാത്രമല്ലേ. ഇതുവരെ അഭിനയിച്ചു നോക്കിയിട്ടൊന്നുമില്ല.

∙ എത്ര ശബ്ദങ്ങൾ അനുകരിക്കും?

ഏകദേശം 60 കൂടുതൽ ശബ്ദങ്ങൾ അനുകരിക്കും. എല്ലാ മേഖലയിലുമുള്ളവർ അക്കൂട്ടത്തിലുണ്ട്. ചില ശബ്ദങ്ങൾ പണിപ്പുരയിലാണ്.  

∙ കുടുംബം

എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് സ്വദേശം. അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ് എന്നിവരാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com