രഥങ്ങൾ ക്ഷേത്രമാകുന്ന ദേവഭൂമി; ഭക്തരുടെ മുന്നിലേക്കിറങ്ങി വരുന്ന കൽപാത്തിയിലെ ദൈവങ്ങൾ
Mail This Article
കഠോപനിഷത്തിൽ മനുഷ്യശരീരത്തെ രഥം എന്നാണു വിശേഷിപ്പിക്കുന്നത്. വേദയുഗത്തിൽ യാഗമണ്ഡപങ്ങൾ രഥത്തിന്റെ ആകൃതിയിലാണ് സ്ഥാപിച്ചിരുന്നതെന്ന് തൈത്തിരീയ സംഹിതയിൽ വിശദീകരിച്ചിട്ടുണ്ട്. തമിഴ് പാരമ്പര്യമനുസരിച്ച് ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് രഥങ്ങൾ. മായാവരത്തുനിന്നു കുടിയേറിയവരെന്നു വിശ്വസിക്കുന്ന കൽപാത്തിക്കും രഥം ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെ. രഥചക്രങ്ങളുടെ അച്ചുനീളത്തിൽ ചുറ്റിത്തിരിയുന്ന ദേവഭൂമിയാണിന്ന് കൽപാത്തി. പ്രദക്ഷിണ വഴികളിലെല്ലാം പുണ്യം പകർന്ന് ദേവരഥങ്ങൾ ഒഴുകുന്ന അഗ്രഹാരങ്ങളിൽ വീട്ടുകാരും വിരുന്നുകാരും നിറഞ്ഞിരിക്കുന്നു. വീണ്ടുമൊരു രഥോത്സവ കാലം. ഉൽസവം കൊടിയേറിയാൽ എവിടെയാണെങ്കിലും എത്തണമെന്നാണ് കൽപാത്തിക്കാരുടെ വിശ്വാസം. ഉൽസവം കഴിയും വരെ തിരിച്ചു പോകാനും പാടില്ലത്രെ. ‘‘വാങ്കോ..ഉള്ള വാങ്കോ..’’ രുചി പാറുന്ന ഫിൽട്ടർ കോഫിയുമായി അഗ്രഹാരങ്ങൾ വിളിക്കുമ്പോൾ കയറാതെ പോകുന്നതെങ്ങനെ?