ADVERTISEMENT

ലോകകപ്പ് കാഹളം ഖത്തറിൽ ഉയരും മുൻപേതന്നെ സൊസൈറ്റിപ്പറമ്പിൽ ‘തീപാറുന്ന’ ഫുട്ബോൾ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. റൊണാൾഡീഞ്ഞോയും ബെക്കാമും റൊണാൾഡോയുമൊക്കെയാണ് സൊസൈറ്റിപ്പറമ്പിലെ ചാംപ്യന്മാർ; ഇവരുടെ ‘കോച്ച്’ അനന്തകൃഷ്ണൻ എന്ന എകെആറും. കളി കൊണ്ടും കല കൊണ്ടും ലോകകപ്പിനെ വരവേൽക്കാമെന്ന് വരച്ചുകാണിച്ചിരിക്കുകയാണ് എകെആർ. വിവിധ ടീമുകളെ ഇഷ്ടപ്പെടുന്ന, ഒൻപതു വയസ്സുമുതലുള്ള കുട്ടികൾ സ്ഥിരമായി കളിക്കാനെത്തുന്ന ഇടമാണ് ചേർത്തലയിലുള്ള സൊസൈറ്റിപ്പറമ്പ്. ക്രിക്കറ്റും കാരംസും കളിക്കാൻ കൂടുന്ന ഇവർ ലോക കപ്പായതോടു കൂടി ഫുട്ബോൾ മാച്ചുകളിലേക്ക് മാറിയിരിക്കുകയാണ്. അവിടെയാണ്, ഒരു നാടിന്റെ മുഴുവൻ സമ്മതത്തോടെ ഫുട്ബോൾ ലെജന്ററീസിനെ വരയ്ക്കാൻ എകെആർ തിരഞ്ഞെടുത്തത്. ഇത്രയധികം ഫാൻ ഫൈറ്റുകൾ നടക്കുന്ന സമയത്ത്, ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരെ കലയിലൂടെ എങ്ങനെ ഒന്നിപ്പിക്കാം എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

കൈകൾകൊണ്ട് കാൽപന്തുകളിയുടെ ആവേശം തീർക്കുന്ന ഈ ചെറുപ്പക്കാരൻ കലയെ ജീവിതത്തോടും പേരിനോടും ചേർത്തുവച്ച ആളാണ്. ആർട്ട് ആൻഡ് എകെആർ എന്ന ഇൻസ്റ്റഗ്രാം പേജ് മൊത്തം പേരുപോലെത്തന്നെ എകെആറും ആർട്ടും മാത്രമാണ്. വോൾ പെയിന്റിങ്ങ്സ്, ഫാബ്രിക് പെയിന്റിങ്സ്, അക്രിലിക് പെയിന്റിങ്സ്, ഡിജിറ്റൽ പെയിന്റിങ്സ് എന്നിങ്ങനെ നീളുന്ന ലിസ്റ്റ് തന്നെ ഉണ്ട്. അച്ഛനും ഒരു കലാകാരനാണ് എന്നതാണ് കലയുമായി അനന്തുവിനുള്ള ആദ്യ ബന്ധം. ആർട്ട് ക്ലാസുകളിലൊന്നും ഇതുവരെ പഠിച്ചിട്ടില്ല. ചെറിയ പ്രായം മുതലേ വരയ്ക്കുമെങ്കിലും അടുത്ത കാലത്താണ് നിറങ്ങളെയും വരയെയും വളരെയധികം സ്നേഹിച്ചു തുടങ്ങിയതെന്ന് അനന്തു പറയുന്നു.

akr-hand-art-fifa-world-cup-video-story-01
akr-hand-art-fifa-world-cup-video-story-3

ലോകകപ്പിന്റെ ആവേശവും ആരവവും സൊസൈറ്റിപ്പറമ്പിലെ വൈകുന്നേരങ്ങളിൽ വരച്ചുചേർത്തതിലൂടെ ലെജന്ററി താരങ്ങളെ അറിയാനും ആരാധിക്കാനുമൊക്കെയുള്ള അവസരം കൂടി ഒരുക്കിയിരിക്കുകയാണ് അനന്തു. കുട്ടികൾക്ക് പക്ഷേ പ്രിയ താരങ്ങൾ മെസ്സിയും റൊണാൾഡോയും നെയ്മാറുമൊക്കെ തന്നെയാണെന്നും അദ്ദേഹം പറയുന്നു. മിക്ക താരങ്ങളുടെയും അവസാന ലോകകപ്പാകാൻ സാധ്യതയുള്ളതുകൊണ്ടു തന്നെ വളരെ മികച്ച മത്സരങ്ങളായിരിക്കും ഇത്തവണത്തെയെന്നാണ് ഇവരുടെ പ്രതീക്ഷ. കളിയോളങ്ങൾക്കൊപ്പം കലയുടെ ഓളവും ഇവിടെ നിറയുകയാണ്.

Content Summary : AKR's Hand Art - Fifa World Cup Special Video Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com