പൂരത്തിന്റെ നാട്ടിലെ ഫോട്ടോ പൂരം, സെന്റ് തോമസ് കോളേജ് ‘പിക്ച്ചറസ്‌ക് 2022’
Mail This Article
ലോകത്തെ ഒരൊറ്റ ഫ്രെയിമിലേക്ക് ഒതുക്കി കാലാകാലങ്ങളിലേക്ക് കാത്തുവയ്ക്കുന്ന കല - ഫൊട്ടോഗ്രഫി! കാണുന്നതിലെല്ലാം കിടിലൻ ഫ്രെയിമുകൾ കണ്ടെത്തുന്ന പുതുതലമുറയുടെ മാറുന്ന ചിന്തകൾക്കൊപ്പം സഞ്ചരിക്കാനായി തൃശൂർ സെന്റ് തോമസ് കോളജിൽ ഫൊട്ടോഗ്രാഫി ഫെസ്റ്റിവൽ അരങ്ങേറി - ‘പിക്ചറസ്ക് 2022’. ‘ലൈറ്റ് ആൻഡ് ലൈഫ്’ എന്ന തീമിൽ അഞ്ഞൂറോളം ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ അണിനിരന്നത്. നിത്യജീവിതത്തിൽ നിന്നും ജീവിതപരിസരങ്ങളിൽ നിന്നും വിദ്യാർഥികൾ പകർത്തിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആയിരുന്നു പ്രദർശനത്തിന്റെ ഹൈലൈറ്റ്.
ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് വർഷാവർഷം നടത്തി വരുന്ന ഫൊട്ടോഗ്രാഫി കാർണിവൽ ആയ പിക്ചറസ്കിന്റെ അഞ്ചാം പതിപ്പാണ് ഈ വർഷം അരങ്ങേറിയത്. ന്യൂസ് ഫൊട്ടോഗ്രാഫിയിൽ ഏകദിന മാസ്റ്റർ ക്ലാസോടെ ആണ് ‘പിക്ചറസ്ക് 2022’ ആരംഭിച്ചത്. മലയാള മനോരമ പിക്ച്ചർ എഡിറ്റർ റിജോ ജോസഫ് ആണ് ക്ലാസ് നയിച്ചത്. തേക്കടിയിൽ ത്രിദിന നാച്ചുർ ഫോട്ടോഗ്രാഫി ക്യാംപും സംഘടിപ്പിച്ചു. ഇതിൽ നിന്നെല്ലാം ഊർജ്ജം ഉൾകൊണ്ട് വിദ്യാർഥികൾ പകർത്തിയ ചിത്രങ്ങൾ ആണ് ഓഗസ്റ്റ് 30, 31 ദിവസങ്ങളിലായി നടന്ന ഫൊട്ടോഗ്രാഫി മത്സരത്തിലും പ്രദർശനത്തിലുമായി കാഴ്ച വച്ചത്.
ക്യാംപസ് കാർണിവൽ
സെന്റ് തോമസ് കോളജിൽ അരങ്ങേറിയ ഫ്ലാഷ് മോബോടെയാണ് 'പിക്‌ചറസ്‌ക് 2022'ന് തുടക്കമായത്. ഫോട്ടോ പ്രദർശനത്തോടൊപ്പം മീഡിയ വിദ്യാർഥികൾ ലൈവ് മ്യൂസിക് ജാമിങ്ങും സംഘടിപ്പിച്ചു. നിരവധി ഷോർട്ട് വിഡിയോകളും റീലുകളുമാണ് പിക്‌ചറസ്കിന് മുന്നോടിയായി പുറത്തിറക്കിയിരുന്നു. ‘ഊരാളി’ ബാൻഡിന്റെ ലൈവ് പ്രകടനത്തോടെയായിരുന്നു സമാപനം. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടന്ന ഫൊട്ടോഗ്രാഫിയുടെ മഹോത്സവമായി അങ്ങനെ പിക്ച്ചറസ്‌ക് മാറി.