വൈജ്ഞാനിക രംഗത്തെ പെൺതിളക്കം

Mail This Article
ആഗോളവ്യാപകമായി ഊർജോൽപാദന രംഗത്തെ പ്രതിസന്ധികൾ ചർച്ചയാകുമ്പോൾ നവീന സാധ്യതകൾ പ്രയോജനപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർ ജി. റീനമോൾ നടത്തിയ ഗവേഷണത്തിന് അഭിമാനനേട്ടം. ഈ വർഷത്തെ കൈരളി ഗവേഷണ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലും ഡോക്ടർ ജി.റീനാമോൾ ചിന്തിക്കുന്നത് തന്റെ പഠനങ്ങൾ എങ്ങനെ സാമൂഹിക പുരോഗതിയ്ക്ക് പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയാണ്. നിലവിൽ സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസ്റ്റത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും നിർമാണത്തിന് പരിസ്ഥിതി സൗഹാർദ്ദപരമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാനും ഉള്ള സാധ്യതകൾ ഈ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.
ഡൈ-സെൻസിറ്റൈസ്ഡ് സോളാർ സെല്ലുകൾ ഉപയോഗിച്ച് താരതമ്യേന കുറഞ്ഞ ചിലവിൽ വ്യവസായിക അടിസ്ഥാനത്തിലും അതേ പോലെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയും ഊർജോൽപാദനം സാധ്യമാണ്. ഇത്തരം വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിയുന്നതിനാൽ വിവിധ തലങ്ങളിലെ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാനാകും. നേരിട്ടോ അല്ലാതെയോ ഉള്ള സൂര്യപ്രകാശം പ്രയോജനപ്പെടുത്തി സ്വന്തമായി ചാർജ് ആകുന്ന ഉപകരണങ്ങൾ നിർമിച്ചെടുക്കാനും പറ്റുമെന്നതിനാൽ യാത്രകളിലും മറ്റും ഇവ ഏറെ ഉപകാരപ്രദമാണ്. ഭാവിയിൽ ഇനിയും വൈദ്യുതി എത്താത്ത ഉൾനാടൻ ഗ്രാമങ്ങളിലും സാങ്കേതികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലും തന്റെ ഗവേഷണത്തിന്റെ സാധ്യത ഉപയോഗിച്ച് പൊതുജനത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികൾ മനസിലുള്ളതായി ഡോക്ടർ ജി. റീനമോൾ അറിയിച്ചു.
കെമിസ്ട്രി പ്രധാന വിഷയമായി പഠിക്കുന്ന കുട്ടികൾക്ക് മുൻപിൽ വ്യത്യസ്തമായ ധാരാളം ശാഖകൾ ഉണ്ടെന്നും മറ്റു സയൻസ് വിഷയങ്ങളുമായി യോജിപ്പിച്ചു ഒരു സംരംഭമാക്കി പ്രവർത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ പൊതു സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാവാൻ സാധിക്കുമെന്നും ഡോക്ടർ ജി. റീനമോൾ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെ ഗവേഷണ അഭിരുചിയുള്ളവർക്ക് വളർന്നു വരാൻ അനുകൂലമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷത്തിലേയ്ക്ക് നമ്മുടെ പഠനസമ്പ്രദായം മാറുന്നതിലെ തന്റെ പ്രതീക്ഷയും ഡോക്ടർ റീനമോൾ പങ്കുവെയ്ക്കുകയുണ്ടായി.