പാമ്പാടി ∙ ഗവേഷണത്തിനു വേണ്ടി ഇന്ത്യ വകയിരുത്തുന്ന തുകയിൽ വലിയ വർധന വരുത്തിയാൽ മാത്രമേ രാജ്യത്തിനു വൈജ്ഞാനിക മണ്ഡലത്തിൽ കുതിച്ചു ചാട്ടം സാധ്യമാവുകയുള്ളു എന്ന് എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അഭിപ്രായപ്പെട്ടു. പാമ്പാടി കെജി കോളജിലെ അഞ്ചാമത് കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തു വിദ്യാർഥികളുടെ പങ്കാളിത്തം, ഗവേഷണം, പേറ്റന്റുകൾ തുടങ്ങിയവയിൽ ഇന്ത്യ വളരെ പിന്നിലാണ്. കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണ സംവിധാനങ്ങളുടെയെല്ലാം ഏകോപിച്ചുള്ള പ്രവർത്തനത്തിലൂടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയാൽ മാത്രമേ ഈ പിന്നാക്കാവസ്ഥയിൽനിന്ന് രാജ്യം മുന്നേറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ പാമ്പാടി തിരുമേനിയെപ്പോലെ ചിന്തയും പ്രവർത്തനവും ഒന്നായിരിക്കുന്ന മാതൃക വിദ്യാർഥികൾ പിൻപറ്റണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ ഷൈല ഏബ്രഹാം, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. വിപിൻ കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.