Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നെറ്റ്‌വര്‍ക്കുകള്‍ തേടുന്ന സൗഹൃദങ്ങള്‍

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
Column

തന്നെ ഒറ്റുകൊടുക്കാന്‍ പോകുന്ന യൂദാസിനോട് ''പുറത്തു പോകൂ'' എന്നല്ല യേശു പറഞ്ഞത്, പ്രത്യുത, അവനെ സ്‌നേഹിതാ എന്ന് വിളിക്കുകയാണ് ചെയ്തത്. അതാണ് സൗഹൃദത്തിന്റെ ശക്തിയും അതിലൂടെ ഊരിത്തിരിയുന്ന ബന്ധവും.  ജീവിതത്തിന്റെ സൗഭാഗ്യമാണ് സൗഹൃദങ്ങള്‍.

'പിണങ്ങി നില്‍ക്കുന്നവരുടെ ആരാധനകള്‍ പോലും മാറ്റിവെക്കപ്പെടും, അവര്‍ പരസ്പരം ഇണങ്ങുവോളം' എന്നത് ഒരു പ്രധാനപ്പെട്ട നബിവചനമാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും. സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാന്‍ കൂട്ടുകാര്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ് സൗഹൃദം. സൗഹൃദം എപ്പോഴും ആത്മാര്‍ഥത നിറഞ്ഞതായിരിക്കണമെന്നാണ് ശ്രീബുദ്ധന്‍ പറഞ്ഞത്. ആത്മാര്‍ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്. വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കുമെന്നും ബുദ്ധന്‍ പറഞ്ഞിട്ടുണ്ട്. 

സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിക്കപ്പെടുന്നത് സൗഹൃസദസ്സുകളിലൂടെയാണ്. നമ്മുടെ നാട്ടിന്‍പുറത്തും നഗരങ്ങളിലും സൗഹൃദസദസുകള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരള സമൂഹത്തില്‍ വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ചിന്തകള്‍, ആശയങ്ങള്‍ ഉടലെടുത്തത് എന്നും വൈകുന്നേരങ്ങളില്‍ കൂടിച്ചേർന്ന സൗഹൃദസദസുകളില്‍ നിന്നായിരുന്നു. സൗഹൃദസദസ് എന്നതു സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒത്തുച്ചേരലുകളാണ്. പുതിയതലമുറ അതായതു ന്യൂജന്‍ എന്നു വിളിക്കുന്ന ന്യൂജനറേഷന്റെ കാലത്ത് സൗഹൃദത്തിനുള്ള വ്യാഖ്യാനം തന്നെ ന്യൂജന്‍ സ്റ്റൈലില്‍ വേണ്ടിയിരിക്കുന്നു. ഇന്നു വാട്ട്സ് ആപ്പും ഫെയ്സ്ബുക്കും ട്വിറ്ററും അതുപോലുള്ള ന്യുജന്‍ മാധ്യമങ്ങൾ സാമൂഹമാധ്യമങ്ങള്‍ എന്ന സ്ഥാനം നേടിയെടുത്തിരിക്കുന്ന കാലമാണിത്. അവരുടെ സൗഹൃദങ്ങള്‍ക്ക് എന്റെ സൗഹൃദങ്ങള്‍ക്കൊപ്പമോ എന്നെപോലെ പഴയ തലമുറയില്‍പ്പെട്ടവരുടെ സൗഹൃദവുമായോ ഒരു പക്ഷേ യോജിച്ച് പോകാന്‍ സാധിക്കില്ലായിരിക്കും. ഞാന്‍ എന്റെ കുട്ടിക്കാലത്ത് സമകാലികരുമായി സൗഹൃദം   സ്ഥാപിച്ചെടുത്തത് നാട്ടിലെ വായനശാലകളിലെ ഒത്തുച്ചേരലിലൂടെയും ഞങ്ങളെല്ലാം കൂടി രൂപീകരിച്ച കലാസംഘടനയിലൂടെയുമാണ്. അതിനു പ്രചോദനമായി ഞങ്ങള്‍ക്കു മുന്നില്‍ വഴികാട്ടികളായി മുതിര്‍ന്നവര്‍ ഉണ്ടായിരുന്നു. ചേട്ടന്മാര്‍ എന്നാണ് ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്. നാട്ടിലെ രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും സജ്ജീവമായി നിലകൊണ്ടിരുന്ന ഇത്തരം ചേട്ടന്മാര്‍ ഞങ്ങൾക്കു മുന്നില്‍ മാതൃകയും പ്രകാശവുമായി ഉണ്ടായിരുന്നു. അവര്‍ നല്‍കിയ ഗൈഡിംഗിലൂടെയാണ് സഹജീവികളോടും സമകാലികരോടും സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ ഞങ്ങളുടെ തലമുറയ്ക്കായത്.

നേരിട്ടുള്ള ഇടപെടലിലൂടെയും അടുത്തില്ലാത്തവരോട് കത്തിലൂടെയും സൗഹൃദം സ്ഥാപിച്ചിരുന്നു. കത്തിനെക്കുറിച്ച് പറയുമ്പോള്‍ പുതിയതലമുറക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകുമോ എന്നു ഞാന്‍  സന്ദേഹിക്കുന്നു. കത്തിനെക്കുറിച്ച് പറയാനാണെങ്കില്‍, അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറയാനാണെങ്കിലും അതുണ്ടാക്കിതന്ന സൗഹൃദങ്ങളെക്കുറിച്ചു പറയാനാണെങ്കിലും പേജ് മുഴുവെനെടുത്താലും മതിയാകുമെന്നു കരുതുന്നില്ല. കത്തു പകര്‍ന്നു തന്ന സമത്വബോധവും  സ്‌നേഹവും ഭാഷാബോധവും വളരെ വലുതാണ്. ഇതിനെക്കാളുപരി കത്ത്, എഴുതുവാനുള്ള ശേഷിക്കൂടി സൃഷ്ടിച്ചു തന്നു. 

 ഇന്നു പുതിയ തലമുറ കത്തെഴുതിന്നില്ല എന്നല്ല. അവരും എഴുതുന്നുണ്ട് ഞങ്ങളൊക്കെ എഴുതിയതുപോലെ, പെന്‍സില്‍ കൊണ്ടും പേനകൊണ്ടുമൊന്നുമല്ല. അവര്‍ക്ക് കോറിയിടാന്‍ പേപ്പറും വേണ്ട.  വിരള്‍ തുമ്പുകൊണ്ട് അവര്‍ എഴുതും വരക്കും. ഇതു പുതുയുഗമാണ്. ഗൂഗിള്‍ എഴുത്തിന്റേയും ബ്ലോഗെഴുത്തിന്റേയും കാലം. ഇന്നത്തെ സൗഹൃദം ഇതിലൂടെയേ നടക്കൂ വളരൂ. അതുകൊണ്ട് അതിനെ കുറ്റപ്പെടുത്താനോ ശരിയല്ലെന്നു പറയാനോ ഞാനില്ല.      

കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് സൗഹൃദങ്ങള്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ തേടുകയാണ്. അതോടെ എല്ലാവരും തിരക്കിന്റെ ലോകത്തായിരിക്കുന്നു. സമയത്തിന്റെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ അങ്ങാടിയിലോ ബസ്സ് സ്റ്റാന്റിലോ വെച്ചുള്ള ആകസ്മിക കാഴ്ചകള്‍ക്കിടയിലെ കൈവീശലുകളും മാത്രമായി പരിമിതപ്പെട്ടിരികകുകയാണ് ഇന്നത്തെ വ്യക്തിബന്ധങ്ങള്‍. നേരമില്ലാക്കാലമാണിത്, ആര്‍ക്കും ആരെയും കാത്തുനില്‍ക്കാന്‍ നേരമില്ലാത്ത കാലം. കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച് അണുകുടുംബങ്ങളായി പരിണമിച്ചപ്പോള്‍ മാനുഷിക ബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലുകള്‍ നഷ്ടമായി. പരസ്പരം കണ്ടുമുട്ടിയാലോ, കൂട്ടിമുട്ടിയാല്‍ തന്നെയും ഒരു സോറി പറഞ്ഞ് പിരിയുന്നതരത്തില്‍ മക്കള്‍ക്ക് കുടുംബ ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിയാതായി.  അവിടെയൊക്കെ നേരത്തെ പറഞ്ഞപോലെ നെറ്റ് വര്‍ക്കുകള്‍ തീര്‍ക്കുന്ന ബന്ധമെങ്കിലും ബാക്കിയുണ്ടെന്നതാണ് ആശ്വാസം. ഇല്ലായ്മയുടെ കാലത്ത് പങ്കുവെയ്പിന്റെ ആസ്വാദ്യകരമായ, മധുരകരമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ അയല്‍ബന്ധങ്ങള്‍ അകലം പാലിക്കപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷ സൂചകങ്ങളാണ് പുതുതായി ഉയര്‍ന്നുവരുന്ന വീടുകളും മതില്‍കെട്ടുകളും. അതോടൊപ്പം സഹോദരങ്ങളും മക്കളും അമ്മയും അമ്മൂമ്മയും ഒന്നിച്ചിരുന്ന് കുടുംബകാര്യങ്ങള്‍ പങ്കുവെക്കുന്നതും ആശകളും പ്രതീക്ഷകളും കൈമാറുന്നതും ഇന്ന് ഓര്‍മ്മ മാത്രമായി. 

ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ലോകത്ത് സൗഹൃദത്തിന് പുതിയ വഴിയും പുതിയ മുഖവുമാണ്. മിന്നിമറയുന്നത്. സിനിമാശാലയിലെ സ്‌ക്രീനിലും വീട്ടിലെ സ്വീകരണമുറിയിലെ ടി വി പെട്ടിയിലും സൗഹൃദത്തിന്റെ പുതിയ ഇതളുകളാവുകയാണ്. അവരുമായി കൂട്ടുകെട്ടുണ്ടാക്കാനായി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കുന്നു.  അങ്ങനെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ആരൊക്കെയോ നമ്മുടെ കൂട്ടുകാരായിത്തീരുന്നു. ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത 'ബ്രോ'കള്‍ സൗഹൃദത്തിന്റെ ശബ്ദങ്ങളായിത്തീരുന്നു. ബോറടിപ്പിക്കുമ്പോഴെല്ലാം 'ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍' ആശ്വാസത്തിന്റെ കണ്ണികളായി മാറി. സത്യത്തില്‍ ബോറടിയില്ലാത്ത ഒരു ജീവിതമാണ് വാട്സ്ആപ്പും ഫേസ്ബുക്കും അഭിനവ ലോകത്തിന് പകര്‍ന്നു നല്‍കിയത്.

സ്മാര്‍ട്ട് ഫോണുകള്‍ സ്വകാര്യതയുടെ ഇടങ്ങളിലേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ടെലിവിഷന്‍ വീട്ടിനുള്ളില്‍ ഉണ്ടാക്കിത്തീര്‍ത്ത കൂടിയിരിപ്പിനെ പോലും ഇല്ലാതാക്കി.  

     ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കള്‍. ഭൗതിക താല്‍പര്യങ്ങളില്‍ നിന്ന് മുക്തമായ സൗഹൃദത്തിന് മാറ്റ് കൂടുകതന്നെ ചെയ്യും.  ആദര്‍ശത്തിന്റെ പേരിലുള്ള സൗഹൃദമാണെങ്കില്‍ അതിന്റെ തിളക്കം വീണ്ടും വര്‍ധിക്കും  പക്ഷേ അത്തരം സൗഹൃദങ്ങള്‍ കുറവാണെന്ന് മാത്രം. ആദര്‍ശ കൂട്ടുകളെ ദൈവത്തിനു വളരെ  ഇഷ്ടമാണ്. ദൈവത്തിന്റെ സ്നേഹം ലഭിച്ചാല്‍ പിന്നെ എല്ലാം ഭദ്രം. ലഭിച്ചില്ലെങ്കിലോ, മറ്റെന്തുകിട്ടിയിട്ടും വലിയ പ്രയോജനമുണ്ടാവില്ല. സമ്പത്ത്, സ്ഥാനമാനങ്ങള്‍, സൗന്ദര്യം, സഹപഠനം, സഹവാസം, സഹപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം സൗഹൃദത്തിന്റെ അടിസ്ഥാനമാവാറുണ്ട്. 

സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. നിസ്വാര്‍ഥമായ സൗഹൃദത്തില്‍ മാത്രമേ അങ്ങനെയൊരു ദൃശ്യം കാണാനാവുകയുള്ളൂ. സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് പ്രാര്‍ഥന. സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങള്‍ക്കായി, കുടുംബത്തിനായി, ഭാവി ജീവിതത്തിനായി നാം പ്രാര്‍ഥിക്കുമ്പോള്‍ അത് സ്നേഹമാണ്.  വിമര്‍ശനങ്ങള്‍ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം. നന്മകള്‍ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമര്‍ശനങ്ങള്‍ അര്‍ഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക. പുറമെ പുഞ്ചിരിച്ച് ഉള്ളില്‍ പക വെക്കുന്നവരല്ല, ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുന്നവരും ഉടയാത്ത സ്നേഹമുള്ളവരുമായ സുഹൃത്തുക്കള്‍.