Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചുണ്ണിയുടെ നെഞ്ചിനു മുകളിൽ പത്തിവിരിച്ചൊരു മൂർഖൻ!

കാർത്തിക. വി
prakash-snake

'കായംകുളം കൊച്ചുണ്ണി' എന്ന മെഗാഹിറ്റ് സീരിയലിന്റെ ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആദ്യ അഞ്ഞൂറ് എപ്പിസോഡുകളിൽ മണിക്കുട്ടൻ ആയിരുന്നു കൊച്ചുണ്ണിയെ അവതരിപ്പിച്ചത്. ആ സമയത്താണ് മണിക്കുട്ടന് സംവിധായകൻ വിനയന്റെ 'ബോയ് ഫ്രണ്ട് ' എന്ന സിനിമയിലേക്കു ക്ഷണം കിട്ടുന്നത്. മിനി സ്ക്രീൻ ഉപേക്ഷിച്ച് മണിക്കുട്ടൻ നേരെ ബിഗ് സ്ക്രീനിലേക്ക് വണ്ടി കയറി.

ഇനി, ആരാവും കൊച്ചുണ്ണി എന്ന് സംവിധായകൻ പി.സി വേണുഗോപാലും തിരക്കഥാകൃത്തും തല പുകയ്ക്കുമ്പോഴാണ് പ്രകാശ് എന്ന ചെറുപ്പക്കാരൻ അഭിനയിക്കാൻ അവസരം ചോദിച്ച് മുമ്പിലെത്തിയത്. വേഷം ഇടീച്ച് മീശയും ഫിറ്റ് ചെയ്തപ്പോൾ പ്രകാശ് കൊച്ചുണ്ണിയ്ക്ക് അനുയോജ്യനാണെന്നു തോന്നി. അങ്ങനെ വെറും പ്രകാശ് ഒറ്റ ദിവസം കൊണ്ട് 'കൊച്ചുണ്ണി പ്രകാശ്' ആയി മാറി.

prakash പ്രകാശ്

ഒരു പാട് സാഹസം നിറഞ്ഞതായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്. തൊണ്ണൂറ് ശതമാനം രംഗങ്ങളും വനത്തിലാണ് ചിത്രീകരിച്ചത്. ഇതിനിടയിലാണ് പ്രകാശിന്റെ നെഞ്ചിനു മീതെ ഒരു മൂർഖൻ പാമ്പ് പത്തി വിരിച്ചാടിയത്. ഷൂട്ടിങിന്റെ ഭാഗമായിട്ടായിരുന്നു അത്. 

പക്ഷേ, കഥയിൽ മൂർഖൻ പാമ്പ് എന്നൊരു സഹനടൻ ഉള്ള കാര്യം പാവം പ്രകാശ് മാത്രം അറിഞ്ഞില്ല. ഭയന്ന്, ആ രംഗം ചെയ്യാൻ വിസമ്മതിച്ചാലോ എന്നു കരുതിയാണ് ഷൂട്ടിങ് ക്രൂ ഇക്കാര്യം പ്രകാശിനോടു പറയാതിരുന്നത്. ശത്രുക്കളെ പിൻതുടർന്നു പോവുന്ന കായംകുളം കൊച്ചുണ്ണി വനത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പ് ശരീരത്തിൽ കയറുന്നതും കൊച്ചുണ്ണി സാഹസികമായി രക്ഷപ്പെടുന്നതുമാണ് സീൻ. പാമ്പുകളെ ഷൂട്ടിംഗിനായി സപ്ലൈ ചെയ്യുന്ന 'സ്നേക്ക് ഷംസുദ്ദീൻ' ആണ് പാമ്പിനെ കൊണ്ടു വന്നത്.അതിരപ്പള്ളിയിലായിരുന്നു ഷൂട്ടിങ്.

അങ്ങനെ, പ്രകാശ് ആത്മാർത്ഥമായി കണ്ണടച്ച് ഉറങ്ങുന്നതായി അഭിനയിച്ചു. പാമ്പ് ആത്മാർത്ഥമായി തന്നെ നെഞ്ചത്തും കയറി. ആദ്യം പ്രകാശിന് നെഞ്ചത്ത് ഭാരമുള്ള ഒരു തണുപ്പ് ആണ് അനുഭവപ്പെട്ടത്. പിന്നെ, 'ശ് ശ് ശ് .....' എന്നൊരു വിളിയൊച്ച. കണ്ണു തുറന്നപ്പോൾ എല്ലാ യോഗ്യതകളുമുള്ള ഉഗ്രനൊരു മൂർഖൻ പാമ്പ് നെഞ്ചത്ത് 'ഹായ്' പറഞ്ഞു നിൽക്കുന്നു. പാതി ബോധം അതോടെ പോയി.സീൻ ഗംഭീരമാവുകയും ചെയ്തു.

അടുത്ത ആഴ്ച

മലയാള സിനിമ - സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു നായിക നടി ആപ്പിൾ കഴിക്കില്ല.

എന്താ കാരണം ?! 

അതറിയാൻ അടുത്ത ആഴ്ചത്തെ 'മിനി ബസ്സിന്' ഇന്നേ ടിക്കറ്റ് ബുക്ക് ചെയ്തോളു .