മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം നവംബർ ഒന്നിന് നടക്കും. നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാല് ദിവസത്തെ കളഭ മുഴുക്കാപ്പ് പൂർണമാകുന്ന പുണർതം നാളായ മുപ്പതിന് ഉത്സവത്തിനു തുടക്കമാകും. വൈകിട്ടു മഹാദീപ കാഴ്ച, രാത്രി 7നു ഡോ. നീനാ പ്രസാദിന്റെ നടനാഞ്ജലി. പൂയം തൊഴൽ 31ന് വൈകിട്ട് 5നു നടക്കും.
നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ ദർശിക്കുന്നതു പുണ്യദായകമാണെന്നാണു വിശ്വാസം. രാവിലെ 11നു മണ്ണാറശാല യുപി സ്കൂളിൽ പ്രസാദമൂട്ട് ആരംഭിക്കും. ഒന്നിനാണു മണ്ണാറശാല ആയില്യം. രാവിലെ 10നു മഹാപ്രസാദമൂട്ട് ആരംഭിക്കും.
കുടുംബകാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി വിശേഷാൽപൂജ നടത്തും. നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പു ചാർത്തിയുള്ള ദർശനം രോഹിണി നാളായ 28 മുതൽ പുണർതം നാളായ 30 വരെ നടക്കും.
ആയില്യത്തിനു മുന്നോടിയായി ക്ഷേത്രത്തിലെ കാവുകളിലെല്ലാം പൂജ നടക്കും. ക്ഷേത്രത്തിന്റെ വടക്കേ നടയിലുള്ള പ്രതിഷ്ഠാകാവിലെ പൂജ ഇന്നലെ ആരംഭിച്ചതായി ക്ഷേത്രം ഭാരവാഹികളായ എസ്.നാഗദാസ്, എൻ.ജയദേവൻ, ഡോ. എം.പി.ശേഷനാഥ് എന്നിവർ അറിയിച്ചു.