#Feeling ദേവസേന ഒരമ്പും വില്ലും കിട്ടിയിരുന്നെങ്കിൽ... ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കണ്ടതിനു പിന്നാലെ എഫ്ബി സ്റ്റാറ്റസ് ഇങ്ങനെ അപ്ഡേറ്റ് ചെയ്ത പെൺകൊടിമാരുടെ ശ്രദ്ധയ്ക്ക് – ദേവസേനയാകാൻ അമ്പും വില്ലും തേടിപ്പോകേണ്ട, ദേവസേന അണിഞ്ഞ ആഭരണങ്ങൾക്കായി എക്സ്ക്ലൂസിവ് ഷോറൂം തന്നെ തുറന്നിട്ടുണ്ട്. തിയറ്ററുകളിൽ മാത്രമല്ല ബാഹുബലി തരംഗം. ഫാഷൻ സർക്കിളിലും ബാഹുബലി തിരയിളക്കം തന്നെയാണ് ട്രെൻഡ്. ആഭരണങ്ങളിലും വസ്ത്രങ്ങളിലും ബാഹുബലി നിറയുന്നു.
അമ്രപാലി ആണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഒഫിഷ്യൽ ജ്വല്ലറി ഡിസൈനർ. സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ ബാഹുബലി കലക്‌ഷൻ എന്ന പേരിൽ പുതിയ ആഭരണശേഖരം ഹൈദരാബാദിലെ അമ്രപാലി സ്റ്റോറിൽ ലോഞ്ച് ചെയ്തു കഴിഞ്ഞു. ഗോൾഡ് പ്ലേറ്റ്ഡ്, സിൽവർ, മൾട്ടി കളേഡ് സ്റ്റോൺസ്, പേൾസ്, കുന്ദൻ എന്നിങ്ങനെ ചിത്രത്തിൽ ഉപയോഗിച്ച 1500 ആഭരണങ്ങളിൽ 1000 എണ്ണമാണ് സ്റ്റോറിൽ എത്തിയിട്ടുള്ളത്. നോസ് പിൻ, നെക്‌ലേസ്, വളകൾ, മാംഗ്ടികാസ്, ആങ്ക്‌ലെറ്റ്സ്, ബ്രേസ്‌ലെറ്റ്സ്, ഇയറിങ്സ്, ടോ റിങ്സ്, വെയ്സ്റ്റ് ബെൽറ്റ് (സ്ത്രീകൾക്ക് വഡ്ഡാനം ), ആം ബാൻഡ് എന്നിങ്ങനെയുള്ള ആഭരണങ്ങളാണിവ.
ആഭരണങ്ങളിൽ ഏറെയും മൾട്ടി പർപ്പസ് ആണ്. നെക്‌ലേസ് ആയി ഉപയോഗിക്കുന്നതു വേണമെങ്കിൽ ‘തഗ്‌ഡി’ (സ്ത്രീകളുടെ അരക്കെട്ടിൽ ധരിക്കാനുള്ളത്) ആയും രൂപംമാറ്റാം. 600 രൂപ വിലവിരുന്ന മൂക്കുത്തി മുതൽ 58,000 രൂപയുടെ നെക്‌ലെസ് വരെയുള്ള ആഭരണങ്ങളാണ് അമ്രപാലിയുടെ ബാഹുബലി കലക്‌ഷനിലുള്ളത്. ബാഹുബലി ചിത്രത്തിലേക്കുള്ള ആഭരണങ്ങൾക്കായി അമ്രപാലിയുടെ ജയ്പൂരിലെയും ഹൈദരാബാദിലെയും സ്റ്റുഡിയോയിൽ രണ്ടു വർഷത്തോളമാണ് ഡിസൈനർമാർ ചെലവിട്ടത്.
സാരിയിൽ ബാഹുബലി ചിത്രം ഡിജിറ്റൽ പ്രിന്റ് ചെയ്തും ശ്രദ്ധ നേടുകയാണ് ഫാഷനിസ്റ്റകൾ. തെലുങ്ക് എഴുത്തുകാരി ശകുന്തളയാണ് 50 സാരികളിൽ ബാഹുബലി തീം സാരി പ്രത്യേകം ഡിസൈൻ ചെയ്തെടുത്തത്. ബാഹുബലി 2 പ്രീമിയറിനായാണ് അവർ ഈ സാരി ഒരുക്കിയതെങ്കിലും സംഭവം വൈറലായതിനെ തുടർന്ന് കൂടുതൽ സാരികൾ ഒരുങ്ങുകയാണിപ്പോൾ.