Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഉത്തരമാണ് ഇബസ്കോയെ മിസ് എർത്ത് ആക്കിയത് !!

Ibasco മിസ് എര്‍ത്ത് 2017 ആയി തെരഞ്ഞെടുക്കപ്പെട്ട കരെന്‍ ഇബസ്‌കോ

ഫിലിപ്പീന്‍സിന്റെ കരെന്‍ ഇബസ്‌കോയാണ് ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന പ്രധാന പേരുകളിലൊന്ന്. കഴിഞ്ഞ ദിവസം മിസ് എര്‍ത്ത് 2017 ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ ബ്യൂട്ടി ലോകം മുഴുവനും അവരുടെ പുറകെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും താരമാവുകയാണ് ഈ ഭൂമിയുടെ സുന്ദരി. 

എന്തായിരിക്കും ഭൂമി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം? ആരാണ് ഭുമിയുടെ ഏറ്റവും വലിയ ശത്രു? ഈ ചോദ്യങ്ങള്‍ക്കുള്ള ഇബസ്‌കോയുടെ ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിച്ചിരിക്കുന്നത്. മിസ് എര്‍ത്ത് സൗന്ദര്യമത്സരത്തിന്റെ അവസാനത്തെ ചോദ്യോത്തര സെഗ്‌മെന്റിലാണ് ഭൂമിയുടെ ഏറ്റവും വലിയ ശത്രുവിനെക്കുറിച്ചുള്ള ചോദ്യമുള്ളത്. 

രണ്ടാമതൊന്ന് ആലോചിക്കാതെ ഇബസ്‌കോ ഉത്തരം പറഞ്ഞത് ഇങ്ങനെ, ''ഞാന്‍ വിശ്വസിക്കുന്നത് ഈ ലോകത്തിന്റെ, നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥാ വ്യതിയാനമാണെന്നല്ല. യഥാര്‍ഥ പ്രശ്‌നം നമ്മള്‍ തന്നെയാണ്. നമ്മുടെ അറിവില്ലായ്മയും ഭൂമിയുടെ പ്രശ്‌നങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ നമുക്കു സാധിക്കാത്തതുമാണ്. നമ്മുടെ രീതികള്‍ മാറ്റുന്നതിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. നമ്മുടെ മനസുകള്‍ ആദ്യം മാറട്ടെ, അല്ലാതെയുള്ള ബഹളങ്ങള്‍ കൊണ്ടു കാര്യമില്ല. ചെയ്യുന്ന കാര്യത്തെക്കുറിച്ചു നമ്മള്‍ അജ്ഞരാകുന്നതോ അജ്ഞത നടിക്കുന്നതോ ആണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്നത്. അപ്പോള്‍ മാറേണ്ടത് നമ്മളാണ്.''

ചോദ്യോത്തരവേള കുറച്ചു വേഗത്തിലായിരുന്നതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ഇത്തരത്തില്‍ വേഗത്തിലൊരു ഉത്തരം പറഞ്ഞ ഇബസ്‌കോയെ ജഡ്ജസിന് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ ഭൂമിയുടെ സൗന്ദര്യ റാണിയെന്ന പട്ടവും  28കാരിയായ ഇബസ്‌കോയെ തേടിയെത്തി. അപ്ലൈഡ് ഫിസിക്‌സില്‍ ബിരുദവും മെഡിക്കല്‍ ഫിസിക്‌സില്‍ ബിരുദാനന്തരബിരുദവും ഈ മിടുക്കി നേടിയിട്ടുണ്ട്. മിസ് എര്‍ത്ത് ടൈറ്റില്‍ നേടുന്ന നാലാമത് ഫിലിപ്പിനയാണ് ഇബസ്‌കോ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam