Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറടി ഉയരമുള്ള പെൻസിൽ സുന്ദരികൾ ചായക്കടയിൽ; അന്തംവിട്ട് കൊച്ചിക്കാർ

models-kochi

വൈകിട്ട് ചായ കുടിക്കാനിറങ്ങയപ്പോൾ, റോഡിലൂടെ നടന്നു പോകുന്ന ഉയരക്കാരികളെ കണ്ട് കൊച്ചിക്കാർക്ക് കൗതുകം. ആറടി ഉയരത്തിൽ പെൻസിൽ പോലിരിക്കുന്ന സുന്ദരികൾ കൂസലില്ലാതെ നടന്നു പോകുന്നു. 'ഇവിടത്തുകാരികളല്ലാ', ഇടയ്ക്കാരുടെയോ ആത്മഗതം. പോകുന്ന വഴികളിലെല്ലാം പിന്തുടരുന്ന കണ്ണുകൾ.

‘അവരുടെ കമന്റുകളിൽ നിന്ന് ആകെ മനസിലായ വാക്ക് 'ഹൈറ്റ്' (height)!’ കൊച്ചി യാത്ര നൽകിയ അനുഭവങ്ങൾ പൊട്ടിച്ചിരിച്ചുകൊണ്ടാണ് മുംബൈയിൽ നിന്നെത്തിയ മോഡലുകളായ സെഹജും ശ്രുതിയും പങ്കുവെയ്ക്കുന്നത്. എംഫോർമാരി‍ ‍ഡോ‌ട്ട് കോം വെഡിങ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കൊച്ചിയിൽ ഇവരുടെ കറക്കം. 

"കേരളത്തിൽ ഞങ്ങൾ ആദ്യമാണ്. കൊച്ചി ഓടി നടന്നു കാണാനുള്ള സമയമേയുള്ളൂ. ഈ നഗരത്തിന്റെ യഥാർത്ഥ 'ഫീൽ' കിട്ടുന്നതിന് ഞങ്ങളൊരു ഓട്ടോ പിടിച്ചു. അടുത്തുള്ള ഒരു ചായക്കട വരെ പോയി," കുസൃതിയൊളിപ്പിച്ച കണ്ണുകളോടെ സെഹജ് പറഞ്ഞു തുടങ്ങി.

models-2 മോഡലുകൾ കൊച്ചിയിലെ ചായക്കടയിൽ

‘‘എല്ലാവരും നല്ല രീതിയിലാണ് പെരുമാറിയത്. ഞങ്ങളെ കാണുമ്പോൾ അടിമുടി നോക്കി അന്തംവിട്ടു നിൽക്കും. എന്നിട്ട്, അടുത്തുള്ള ആളോടു എന്തൊക്കെയോ പറയും. അവർ പറയുന്നതിന്റെ അർത്ഥം ഒന്നും മനസിലായില്ല. അവരുടെ വർത്തമാനത്തിൽ നിന്ന് ആകെ പിടി കിട്ടിയത് ഹൈറ്റ് എന്ന വാക്കാണ്. ഞങ്ങളുടെ ഉയരത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് അങ്ങനെ ഞങ്ങൾ ഊഹിച്ചെടുത്തു,’’ ശ്രുതി യാത്രയുടെ ആവേശം ഒട്ടും ചോരാതെ പറഞ്ഞു. 

ഫോട്ടോ എടുത്തും പോസ് ചെയ്തും സുന്ദരിമാർ കൊച്ചിയിലെ നിരത്തു കീഴടക്കി.  ഇടയ്ക്കൊരു ഗ്രൂപ്പ് ഫോട്ടോ എടുക്കുവാൻ ആഗ്രഹം. സെൽഫി വേണ്ട. നല്ല പടം വേണം. വഴിയിൽ കണ്ട ഒരാളോടു ഫോട്ടോ എടുത്തു തരുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആകെപ്പാടെ വിറയൽ. പിന്നെ ബൈക്കിൽ പോയ മറ്റൊരാളെ കൈകാണിച്ചു നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു.

models-1

ഒരു കറക്കം കറങ്ങി, ചായക്കടയിലും പഴക്കടയിലും കയറി, തിരികെ ഹോട്ടലിലെത്തിയതും ഓട്ടോയിൽ തന്നെ. ‘‘ഓട്ടോ ഭയ്യ നല്ല രീതിയിലാ പെരുമാറിയത്. ഞങ്ങൾക്കു ഡിസ്കൗണ്ടും തന്നു,’’ സെഹജ് കൂട്ടിച്ചേർത്തു. തലയിൽ തേക്കാനുള്ള എണ്ണയും മസാജ് ഓയിലും ഉപ്പേരിയും വാങ്ങിയാണ് സുന്ദരിമാർ കൊച്ചി പട്ടണം വിട്ടത്.

അടുത്ത തവണ വരുമ്പോൾ കൂടുതൽ കറങ്ങാൻ പോകണം, കൗതുകം മായാത്ത കണ്ണുകളോടെ അവർ ആഗ്രഹം വ്യക്തമാക്കി.