ADVERTISEMENT

മലയാളികൾക്ക് ബുട്ടീക്ക് എന്ന വാക്കും ആശയവും പരിചിതമായിക്കൊണ്ടിരുന്ന കാലത്താണ് ചേർത്തലയിൽ മഞ്ജു കുര്യാക്കോസ് 'തരംഗ്' ആരംഭിക്കുന്നത്. വിശേഷ ദിവസങ്ങളെ അവിസ്മരണീയമാക്കുന്ന വസ്ത്രങ്ങൾ ഒരുക്കാൻ ഫാഷനബിൾ ആയ മാർഗങ്ങൾ തേടുന്നവർക്ക് അതിമനോഹരമായ വസ്ത്രങ്ങൾ തരംഗ് ഒരുക്കി. ഓരോ വിശേഷ വസ്ത്രങ്ങൾ നിർമിക്കുമ്പോഴും വിലകൂടിയ തുണികളും മറ്റും മിച്ചം വരും. ഓരോ മാസവും ഇത്തരത്തിൽ ഒരുപാടു തുണിക്കഷണങ്ങൾ ബുട്ടീക്കിൽ കുന്നുകൂടും. തീരെ ഉപയോഗിക്കാൻ കഴിയാത്തവ കത്തിച്ചു കളഞ്ഞാലും പിന്നെയുമുണ്ടാകും തുണികൾ. മനോഹരമായ തുന്നലുകളുള്ള, ഉലയാത്ത, നിറം മങ്ങാത്ത, കൊതിപ്പിക്കുന്ന തുണികൾ. അങ്ങനെയൊന്നും ഉപേക്ഷിക്കാൻ തോന്നാതെ കുന്നുകൂടി വരുന്ന ഈ തുണികൾ കൊണ്ടു പുതിയ ഉടുപ്പുകൾ തുന്നിയെടുത്താലോ എന്ന ആശയം മഞ്ജുവിന് തോന്നിയത് അപ്പോഴാണ്. 

മികസ് ആന്റ് മാച്ചിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മഞ്ജുവും കൂട്ടുകാരും ഇത്തരം തുണികൾ ഉപയോഗിച്ച് വസ്ത്രങ്ങളുണ്ടാക്കി. വിൽക്കുന്നതിനു വേണ്ടിയായിരുന്നില്ല ഈ വസ്ത്രനിർമ്മാണം. നിർധനരായവരെ കണ്ടെത്തി അവർക്കാണ് ഈ വസ്ത്രങ്ങൾ നൽകുന്നത്. ജീവിതത്തിലെ വിശേഷ ദിവസങ്ങളിൽ ആരും മോഹിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്തവർക്ക് ഈ വസ്ത്രങ്ങൾ നൽകുന്ന തിളക്കവും പുഞ്ചിരിയും... അതാണ് തരംഗ് ബുട്ടീക്കിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. 

kurtha
അപ്സൈക്ലിങ്ങിലൂടെ തുന്നിയെടുത്ത കുർത്താ കലക്‌ഷൻ

മഞ്ജു മനോഹരമായി നടപ്പിലാക്കിയ ഈ ആശയത്തിന് 'അപ്സൈക്ലിങ്' (Upcycling) എന്നാണ് പറയുക. വസ്ത്രനിർമ്മാണത്തിന്റെ ഭാഗമായി വരുന്ന സ്ക്രാപ് തുണികളുപയോഗിച്ച് പുതുവസ്ത്രങ്ങൾ നിർമിക്കുകയെന്ന ആശയത്തിന് രാജ്യാന്തരതലത്തിൽ പോലും ഒട്ടേറെ ആരാധകരുണ്ട്. കഴിഞ്ഞ മാസം ബെംഗളൂരുവിലെ ലീല പാലസ് ഹോട്ടലിൽ വച്ചു ഫാഷൻ ഫ്ലെയ്മ്സ് നടത്തിയ 'ഫാഷൻ സാഗ'യുടെ ഗ്രാൻഡ് ഫിനാലെയിൽ തരംഗ് ബുട്ടീക്കിന്റെ 'അപ്സൈക്ലിങ്' (Upcycling) ആശയം കയ്യടി നേടി. പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ കാലത്ത് ഇത്തരം ആശയങ്ങൾക്കുള്ള പ്രസക്തിയും കൂടി വരികയാണെന്ന് ഫാഷൻ സാഗയിൽ പങ്കെടുക്കാനെത്തിയ ഡിസൈനർമാരും ചൂണ്ടിക്കാട്ടി. 

manju-kuriakose
മഞ്ജു കുര്യാക്കോസ്( ഇടത്), ശ്രുതി ഓജ (വലത്)

അപ്സൈക്ലിങ് ആശയത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ മഞ്ജു കുര്യാക്കോസും ത്രില്ലിലാണ്. "ഈ ആശയം മുന്നോട്ടു കൊണ്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം. ഇക്കാര്യത്തിൽ എന്റെ സ്റ്റാഫും എനിക്കൊപ്പമുണ്ട്. ഇതിനായി അധിക സമയം വിനിയോഗിക്കാനും അവർ സന്നദ്ധരാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതു വളരെയേറെ സന്തോഷം നൽകുന്ന കാര്യമാണ്," മഞ്ജു കുര്യാക്കോസ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

models-of-manju
സന്തോഷ് റെഡ്ഢി, ഐശ്വര്യ ഷെട്ടി, അയാനാ മാത്യു എന്നിവർ തരംഗ് ഫ്ലോറാ ഫ്യൂഷൻ കോസ്റ്റ്യൂമിൽ

ഫാഷൻ ഡിസൈനിങ്ങിനോടുള്ള ഇഷ്ടം ചെറുപ്പം മുതലേ ഒപ്പമുണ്ടായിരുന്നെങ്കിലും പഠനത്തിനും വിവാഹത്തിനുമൊക്കെ ശേഷമാണ് സ്വന്തം താൽപര്യങ്ങൾക്കു പിന്നാലെ പോകാൻ മഞ്ജുവിന് സമയം കിട്ടിയത്. അത്തരം ചിന്തകളും ശ്രമങ്ങളുമായിരുന്നു 2011ൽ തരംഗ് എന്ന ബുട്ടീക്ക് തുടങ്ങാൻ പ്രചോദനമായതും. ഡിസൈനർ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനൊപ്പം തന്റേതായ രീതിയിൽ ക്രിയാത്മകമായി ഇടപെടാനുള്ള വഴികൾ ആലോചിക്കുമ്പോഴാണ് അപ്സൈക്ലിങ് എന്ന ആശയം മനസിലുദിച്ചത്. ഒരു പുതിയ ഉടുപ്പിടുമ്പോഴുള്ള സന്തോഷം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ആ സന്തോഷം ചെറിയ രീതിയിലെങ്കിലും അർഹരായവരിലേക്ക് എത്തിക്കാൻ തരംഗ് നടത്തുന്ന ഇടപെടലുകൾ ലളിതമാണ്. ആ ലാളിത്യമാണ് ഈ ഉദ്യമത്തെ കൂടുതൽ മനോഹരമാക്കുന്നതും. "ഇപ്പോൾ ചെറിയ രീതിയിലാണ് ഇത്തരം വസ്ത്രങ്ങൾ നിർമിക്കുന്നത്. കൂടുതലും കുർത്തകളാണ് ചെയ്യുന്നത്. വലിയ തോതിൽ ചെയ്യുന്നതിന് കൂടുതൽ സ്ക്രാപ് തുണികൾ ആവശ്യമായി വരും. പണച്ചെലവുമുണ്ട്. എങ്കിലും ഈ പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോകണം. അതിനുള്ള വഴികൾ തേടുകയാണ് ഇപ്പോൾ," മഞ്ജു കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com