കരുത്തോടെ പ്രിയങ്ക സാരികൾ, തളർന്ന് മോദി ജാക്കറ്റ്; തിരഞ്ഞെടുപ്പ് ചൂടിൽ വസ്ത്രവിപണി
Mail This Article
രാജ്യം തിരഞ്ഞെടുപ്പു ചൂടിലാണ്. രാജ്യത്തെ ഇനി ആരു നയിക്കുമെന്ന ചോദ്യത്തിനൊപ്പം ഇന്ത്യൻ വസ്ത്ര വിപണിയിലും മാറ്റത്തിന്റെ കാറ്റു വീശുന്നു. തരംഗമായിരുന്ന മോദി ജാക്കറ്റുകളെ മറികടന്ന് പ്രിയങ്ക സാരികൾ വിപണിയിൽ പ്രിയതാരമാകുകയാണ്. ഇന്ദിര ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച സാരിയാണ് ഡല്‍ഹിയിലെ തെരുവോരങ്ങളിൽ വിൽപനയ്ക്ക് എത്തിയത്. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഈ സാരികളുടെ വരവ്. ഇവിടെ കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിലാണ് പ്രിയങ്ക സാരികളുടെ ചൂടൻ വിൽപന. വില 700 രൂപ. ഇതിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു.
2014 ലെ തിരഞ്ഞെടുപ്പിലെ മോദി തരംഗം വസ്ത്ര വിപണിയിലും പ്രതിഫലിച്ചിരുന്നു. മോദി ജാക്കറ്റുകളായിരുന്നു അന്ന് വിപണിയിലെ താരം. നരേന്ദ്ര മോദി ധരിക്കുന്ന ഹാഫ് സ്ലീവ് കോട്ടാണ് മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ പ്രശസ്തമായത്. എന്നാൽ ഇത്തവണ ഈ ജാക്കറ്റുകളുടെ വിൽപന ഇടിഞ്ഞതായി വ്യാപാരികൾ പറയുന്നു. ദിവസവും 35 കോട്ടുകൾ വിറ്റിരുന്നിടത്ത് ആഴ്ചയിൽ ഒന്ന് എന്ന നിലയിലേക്കു വിൽപന താഴ്ന്നു. തിരഞ്ഞെടുപ്പു ചൂടു മുറുകുമ്പോൾ വിൽപനയും ഉയരുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. പ്രിയങ്ക സാരികൾക്കു മുൻപ് വിപണിയിലെത്തിയ മോദി സാരികളും ചൗക്കിദാർ ടീഷർട്ടുകളും തൊപ്പികളും ശ്രദ്ധ നേടിയിരുന്നു.